കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ കഴിഞ്ഞത് ചുമട്ടു തൊഴിലാളിയായി; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ കഴിഞ്ഞത് ചുമട്ടു തൊഴിലാളിയായി; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ബെംഗളൂരു: സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കര്‍ണാടകയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ കഴിഞ്ഞത് സാധാരണ തൊഴിലാളിയായി. വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണം ഉള്‍പ്പടെയുള്ള കേസുകളില്‍ സൈന്യം തിരയുന്നയാളാണ് താലിബ് ഹുസൈന്‍.

2016ല്‍ തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന താലിബ് യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ കര്‍ണാകയില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെയും (സിആര്‍പിഎഫ്) ഒരു സംഘം മെയ് ആദ്യവാരം മുതല്‍ ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഹുസൈന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച സംഘം ഒടുവില്‍ ഇയാള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ച ശേഷം ശ്രീരാമപുരം പൊലീസിനോട് അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ഹുസൈന്‍ പിന്നീട് ഗുഡ്‌സ് ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചു.
ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബെംഗളൂരുവില്‍ ഉണ്ടായിരുന്നതായാണ് സംശയം. ലോക്ക്ഡൗണ്‍ സമയത്ത് വാടക വീട്ടില്‍ നിന്നും പുറത്താക്കിയതിനാലാണ് പള്ളിയില്‍ അഭയം നല്‍കിയതെന്ന് ഒകലിപുരം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ അഹമ്മദ് പറയുന്നു. ഭാര്യയും ആറുമാസം പ്രായമായ കുഞ്ഞും അടക്കം മൂന്ന് കുട്ടികളുമായി എത്തിയ ഇയാളെ മാനുഷിക പരിഗണന നല്‍കിയാണ് അഭയം നല്‍കിയതെന്ന് അന്‍വര്‍ പറയുന്നു.

പള്ളിയില്‍ വിറക് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മുറിയിലാണ് ഇയാള്‍ കുടുംബ സമേതം താമസിച്ചത്. പിന്നീട് ഹുസൈന്റെ മുതിര്‍ന്ന കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതോടെ സമീപവാസികള്‍ പണം സ്വരൂപിച്ച് ഭാര്യയെ മൂന്ന് കുട്ടികളുമായി കാശ്മീരിലേക്ക് തിരിച്ചയച്ചു. തുടര്‍ന്നും ബെംഗളൂരുവില്‍ കഴിഞ്ഞ ഹുസൈന്‍ ഗുഡ്‌സ് വാഹനം ഓടിക്കുകയും വിമാനത്താവളം, കെംപെഗൗഡ ബസ് സ്റ്റാന്‍ഡ്, സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.

താലിബ് ഹുസൈന് ബെംഗളൂരുവിലും കാശ്മീരിലുമായി രണ്ട് ഭാര്യമാരുണ്ട്. കഷ്ടപ്പാട് കണ്ട് പലപ്പോഴും ഇയാളെ ഒക്കലിപുരം നിവാസികള്‍ പണം നല്‍കി സഹായിച്ചിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ഇയാള്‍ക്ക് സിം കാര്‍ഡും എടുത്ത് നല്‍കി. തങ്ങള്‍ക്കൊപ്പം സാധാരണക്കാരനായി കഴിഞ്ഞത് കൊടും ഭീകരനായിരുന്നു എന്ന ഞെട്ടലിലാണ് നാട്ടുകാരിപ്പോള്‍.

അതേസമയം ജമ്മു കാശ്മീര്‍ പൊലീസില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സി എച്ച് പ്രതാപ് റെഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.