കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; കുവൈറ്റിലുള്ള മജീദിനെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ പോലീസ്

കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; കുവൈറ്റിലുള്ള മജീദിനെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ പോലീസ്

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പത്തനംതിട്ട സ്വദേശിയായ അജുഭവനത്തില്‍ അജുമോന്‍ (35) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതി ഇപ്പോള്‍ കുവൈത്തിലുള്ള കണ്ണൂര്‍ സ്വദേശി മജീദിനെതിരെ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും സൗത്ത് പോലീസ് അറിയിച്ചു.

കുവൈത്തില്‍ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. തോപ്പുംപടി സ്വദേശിനിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്തില്‍ എത്തിച്ച അജുമോനും മജീദും പറഞ്ഞ ജോലി നല്‍കാതെ പറ്റിച്ച് യുവതിയെ മാനസികമായി പീഡീപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തോപ്പുംപടി സ്വദേശിനിക്കൊപ്പം രണ്ട് മലയാളി യുവതികളെയും കയറ്റി അയച്ചിരുന്നു.

അറബികളുടെ വീട്ടില്‍ ജോലിയ്ക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചത്. വിശ്രമം നല്‍കാതെ ജോലിയെടുപ്പിച്ചതിനെ തുടര്‍ന്ന് യുവതി പരാതിപ്പെട്ടു. എന്നാല്‍, നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ മൂന്ന് ലക്ഷം രൂപ അജുമോനും കണ്ണൂര്‍ സ്വദേശിയും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ സിറിയയില്‍ ഐഎസ്ഐസ് ഭീകരവാദികളുടെ അടുത്തേയ്ക്ക് കയറ്റി അയക്കുമെന്നും ഭീഷണിപ്പെടുത്തി.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇവരുടെ അടുത്തു നിന്ന് രക്ഷപെട്ട് എത്തിയ തോപ്പുംപടി സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടെ എറണാകുളം ഷേണായീസ് ജംഗ്ഷനു സമീപത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന പ്രതി ഒളിവില്‍ പോയി. ഇയാള്‍ ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. അജുമോന്‍ രവിപുരത്ത് ഗോള്‍ഡന്‍ വിയ എന്ന സ്ഥാപനം നടത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയാണ് വിസ ഇവിടേയ്ക്ക് വിസ അയച്ചു കൊടുത്തിരുന്നത്. മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിരവധി പേര്‍ അകപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.