അഗ്നിപഥിന് പിന്തുണയുമായി കോര്‍പറേറ്റ് ലോകം: അഗ്നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര; നടപടി കര്‍ശനമാക്കിയതോടെ പ്രതിഷേധത്തിന്റെ ശക്തി കുറയുന്നു

അഗ്നിപഥിന് പിന്തുണയുമായി കോര്‍പറേറ്റ് ലോകം: അഗ്നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര; നടപടി കര്‍ശനമാക്കിയതോടെ പ്രതിഷേധത്തിന്റെ ശക്തി കുറയുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും നടക്കുമ്പോള്‍ പദ്ധതിക്ക് പിന്തുണയുമേറുന്നു. ആദ്യ ഘട്ടത്തിലെ അവ്യക്തതയ്ക്കു ശേഷം കേന്ദ്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് പിന്തുണയുമേകി കോര്‍പ്പറേറ്റ് ലോകവും രംഗത്തു വന്നു.

അഗ്‌നിവീറുകള്‍ക്ക് ജോലി വാഗ്ദാനം നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്രയാണ് രംഗത്തു വന്നത്. അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് വാഗ്ദാനം ചെയ്തു.

അഗ്‌നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. പദ്ധതിക്കു കീഴില്‍ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കോര്‍പ്പറേറ്റ് മേഖലയില്‍ അഗ്‌നിവീറുകള്‍ക്കു വലിയ തൊഴിലവസരങ്ങള്‍ ഉണ്ട്. നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനല്‍ പരിഹാരങ്ങള്‍ അഗ്‌നിവീറുകള്‍ നല്‍കുന്നു. ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്‌മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അവരെ ഉപയോഗിക്കാമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന്റെ രൂക്ഷത കുറഞ്ഞിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ക്ക് സൈന്യത്തിന്റെ ഒരു റിക്രൂട്ട്‌മെന്റിലും അവസരം ഉണ്ടാകില്ലെന്ന സൈന്യത്തിന്റെ കര്‍ശന നിലപാട് പലരെയും തെരുവിലിറങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചിട്ടുണ്ട്.

ബിഹാറിലും ഉത്തര്‍പ്രദേശിലും റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമകള്‍ അറസ്റ്റിലായതും തെരുവിലിറങ്ങുന്നവരെ ഭയപ്പെടുത്തി. വരും ദിവസങ്ങളില്‍ പ്രക്ഷോഭം പൂര്‍ണമായും കെട്ടടങ്ങുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.