നൈജീരിയയില്‍ കുര്‍ബാന മധ്യേ വീണ്ടും തീവ്രവാദി ആക്രമണം: മൂന്നു പേര്‍ കൊല്ലപ്പെട്ടു; 36 പേരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയില്‍ കുര്‍ബാന മധ്യേ വീണ്ടും തീവ്രവാദി ആക്രമണം: മൂന്നു പേര്‍ കൊല്ലപ്പെട്ടു; 36 പേരെ തട്ടിക്കൊണ്ടു പോയി

കടുണ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കുരുതി. ഇന്നലെ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ രണ്ട് ദേവാലയങ്ങളിലാണ് തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തിയത്.

സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 36 പേരെ തട്ടിക്കൊണ്ടു പോയി. കടുണ സംസ്ഥാനത്തെ സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് ആക്രമിക്കപ്പെട്ടത്.

പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ ആക്രമണം വീണ്ടും അരങ്ങേറിയത്. ഈ സമയത്ത് വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. കജുരു എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

തോക്കുധാരികള്‍ മൂന്നുപേരെ കൊലപ്പെടുത്തുകയും കുറഞ്ഞത് 36 ഓളം ആളുകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേരെ തട്ടിക്കൊണ്ടുപോയെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയും സ്ഥിരീകരിച്ചു.


അജ്ഞാതരായ തോക്കുധാരികള്‍ കടുണ സംസ്ഥാനത്തിലെ കജുരു എല്‍ജിഎയിലെ റോബുഹിലെ സെന്റ് മോസസ് കത്തോലിക്ക പള്ളിയിലെ ആദ്യത്തെ കുര്‍ബാന അവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് ആക്രമണം നടത്തിയതെന്ന് മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

നൈജീരിയയിലെ ഒണ്‍ണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയം രണ്ടാഴ്ച മുന്‍പാണ് തീവ്രവാദികള്‍ ആക്രമിച്ചത്. നാല്‍പതോളം ക്രിസ്ത്യാനികളാണ് അന്ന് മരണമടഞ്ഞത്.

പ്രാദേശിക സമൂഹങ്ങളെ ലക്ഷ്യം വെച്ച് ദീര്‍ഘനാളായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതില്‍ ഭൂരിപക്ഷം അക്രമങ്ങളും ആരും റിപ്പോര്‍ട്ട് ചെയ്യാതെയും ശ്രദ്ധിക്കപ്പെടാതെയും പോവുകയാണെന്നും കടുണ സംസ്ഥാനത്തെ ഗവര്‍ണറുടെ മുന്‍ മാധ്യമ ഉപദേശകന്‍ റൂബന്‍ ബുഹാരി പറഞ്ഞു.

അടുത്തിടെ രണ്ടു തവണ കജുരുവിലെ റോബോ ഗ്രാമം ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ ആക്ടിങ് ഗവര്‍ണറായ ഹഡിസ സബുവ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.