വേദപാരംഗതനായ അലക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറിള്‍

വേദപാരംഗതനായ അലക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറിള്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 27

നെസ്‌റ്റോറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാ മറിയത്തിന്റെ ദൈവ മാതൃസ്ഥാനം വിശ്വാസ സത്യമായി പ്രഖ്യാപിക്കണമെന്ന് വാദിച്ച വേദപാരംഗതനാണ് അലക്‌സാന്‍ഡ്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ സിറിള്‍.

431 ലെ എഫേസൂസ് സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അധ്യക്ഷം വഹിച്ച സിറിലിന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേ സമയം ദൈവവും മനുഷ്യനുമാണെന്നും യേശുവിന്റെ മാതാവായിരുന്ന കന്യകാ മറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ വ്യക്തമാക്കപ്പെട്ടു.

അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശതാബ്ദി പ്രമാണിച്ച് 1944 ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ എഴുതിയ ചാക്രിക ലേഖനത്തില്‍ വിശുദ്ധ സിറിലിനെ പൗരസ്ത്യ സഭയുടെ അലങ്കാരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തിരുസഭയിലെ മഹാന്‍മാരായ ഗ്രീക്ക് പിതാക്കന്‍മാരില്‍ ഒരാളാണ് വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകത്വത്തെ നിരാകരിച്ച നെസ്റ്റോരിയൂസിനെ നേരിടാന്‍ ദൈവം അയച്ച ഒരു പോരാളിയായിരുന്നു വിശുദ്ധ സിറിള്‍.

വിശുദ്ധ അത്തനാസിയൂസിനേയും വിശുദ്ധ ഓഗസ്റ്റിനേയും ഒഴിച്ച് നിര്‍ത്തിയാല്‍ വിശുദ്ധ സിറിളിന് തുല്ല്യനായ മറ്റൊരു യാഥാസ്ഥിതിക വാദിയെ തിരുസഭാ ചരിത്രത്തില്‍ കാണുവാന്‍ കഴിയുകയില്ലെന്നാണ് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത്. 431 ല്‍ എഫേസൂസില്‍ നടന്ന സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ മേല്‍നോട്ടമായിരുന്നു സിറിലിന്റെ ഏറ്റവും വലിയ നേട്ടം.

അദ്ദേഹത്തിന്റെ രചനകളുടെ ആഴവും വ്യക്തതയും മൂലം ഗ്രീക്കുകാര്‍ വിശുദ്ധനെ 'പിതാക്കന്‍മാരുടെ മുദ്ര' എന്നാണു വിളിച്ചിരുന്നത്. 32 വര്‍ഷത്തോളം റോമിലെ മെത്രാനായിരുന്നതിനു ശേഷം 444 ലാണ് വിശുദ്ധ സിറിള്‍ മരണപ്പെടുന്നത്. സഭയിലെ ഏറ്റവും പ്രമുഖരായ വേദപാരംഗതന്‍മാരില്‍ ഒരാളായി തിരുസഭ വിശുദ്ധനെ ആദരിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ചിനോണിലെ ജോണ്‍
2. മിലാനിലെ അരിയാല്‍ദൂസ്
3. സെസരേയായിലെ അനെക്തൂസ്
4. നോള ബിഷപ്പായിരുന്ന ദെയോദാത്തൂസ്
5. പൗലോസ് ശ്ലീഹായുടെ ശിഷ്യനായിരുന്ന ക്രെഷന്‍സ്
6. കയാസോ ബിഷപ്പായിരുന്ന ആരഗണിലെ ഫെര്‍ഡിനന്റ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.