തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് ഇനി സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം നല്‍കും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല് ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത്.
പത്തനംതിട്ട കോന്നി തണ്ണിത്തോട് വില്ലേജില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സി.ഡി അഭിലാഷിന്റെ കുടുംബത്തിനും പരിക്കേറ്റ നാലു പേര്‍ക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 4300 രൂപയുമാണ് നല്‍കുന്നത്.
ദുരന്തനിവാരണ നിയമമനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദേശീയ ദുരന്തനിവാരണ നിയമത്തില്‍ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26