തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരേ വ്യാഴാഴ്ച രാത്രി സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ എത്തിയ ഹോണ്ട ഡിയോ സ്‌കൂട്ടറും അതിന്റെ നമ്പരും പൊലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടകവസ്തു എറിഞ്ഞശേഷം യുവാവ് കുന്നുകുഴി, പൊട്ടക്കുഴി വഴി മെഡിക്കല്‍കോളേജ് വരെ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാണ് നമ്പര്‍ ഉറപ്പിച്ചത്.
സ്‌ഫോടകവസ്തു തിരിച്ചറിയാന്‍ ഫോറന്‍സിക് ലാബില്‍ പരിശോധന നടക്കുകയാണ്. പ്രദേശത്തെ ടവര്‍പരിധിയിലുണ്ടായിരുന്ന ഫോണുകള്‍ കണ്ടെത്താന്‍ സൈബര്‍സെല്‍ പരിശോധനയും നടത്തുന്നുണ്ട്.
ജീവനക്കാരടക്കം ഓഫീസിലുണ്ടായിരുന്നപ്പോള്‍ വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റിലൂടെ ഓഫീസ് വളപ്പിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ് സ്‌ഫോടനം നടത്തിയെന്നാണ് കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ 14അംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സംഘം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26