ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ: പി.സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ: പി.സി ജോര്‍ജ്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐക്ക് കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പീഡന പരാതിക്ക് കാരണമെന്ന് പി സി ജോര്‍ജ്.

പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണ്. നിരപരാധിയാണെന്ന് നൂറു ശതമാനം തെളിയും. ഈ ഒരു കാര്യം കൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും അറസ്റ്റിനു ശേഷം പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും. സത്യസന്ധമായി ഇറങ്ങും. ഒരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല. സ്ത്രീകളോട് സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ്. പിണറായി വിജയന്റെ കാശും മേടിച്ചിട്ട് കാണിക്കുന്ന ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

താന്‍ പോയ രാഷ്ട്രീയക്കാരെല്ലാം തന്നെ പീഡിപ്പിച്ചെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്. അവരോട് മാന്യമായി പെരുമാറിയ രാഷ്ട്രീയ നേതാവാണ് പി.സി ജോര്‍ജ്. പത്രസമ്മേളനം നടത്തി ആ സ്ത്രീ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേണ്ടാതീനമൊന്നുമില്ല, അവരെ പിടിച്ചു എന്ന കേസാണ് നല്‍കിയിട്ടുള്ളത്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു എന്ന് സ്റ്റേറ്റ്മെന്റ് കൊടുക്കണമെന്നും സാക്ഷി പറയണമെന്നും അവര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം തന്നോട് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടി വയസാം കാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താന്‍ ചോദിച്ചു.

പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസിലായി. കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. പച്ചക്കള്ളമാണ് പരാതിക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണിത്. അവരുടെ കൈപ്പടയില്‍ എഴുതി തന്ന കത്ത് തന്റെ കൈവശമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.