കൊച്ചി: ആലുവ പ്രസന്നപുരം പള്ളി വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചക്കലിനെ വികാരി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പുറത്തിറക്കിയ ഡിക്രി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സസ്‌പെന്‍ഡ് ചെയ്തു.
വികാരി സ്ഥാനത്തു നിന്നും തന്നെ നീക്കിയ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ മെത്രാപ്പോലീത്തന്‍ വികാരിയ്ക്ക് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാര്‍ ആന്റണി കരിയില്‍ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ മേല്‍ അധികാരി എന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫാദര്‍ സെലസ്റ്റിന്‍ അപ്പീല്‍ നല്‍കി.
വിഷയത്തില്‍ ആവശ്യമായ പഠനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം അന്തിമ തീരുമാനം വരുന്നത് വരെ ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കലിനെ പ്രസന്നപുരം പള്ളി വികാരി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ടുള്ള മാര്‍ ആന്റണി കരിയിലിന്റെ ഡിക്രി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാം.
മാര്‍പാപ്പയെ ധിക്കരിച്ചും കാനോനിക നടപടിക്രമങ്ങള്‍ പാലിക്കാതെയും പുറപ്പെടുവിച്ച ഡിക്രി സഭാ നിയമപ്രകാരം നിലനില്‍ക്കില്ല എന്ന എന്ന കാരണത്താലാണ് നടപടി. മാര്‍പാപ്പയെയും സിനഡിനെയും അനുസരിച്ച ഫാ. സെലസ്റ്റിനെതിരെയുള്ള പ്രതികാര നടപടി വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26