കോട്ടയം: ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുന്‍, കമ്മറ്റിയംഗം വിഷ്ണു ഗോപാല്‍, വിഷ്ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും.
വ്യക്തമായ തെളിവുണ്ടായിട്ടും ഡിസിസി ഓഫീസ് ആക്രമണ കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നത് വലിയ വിവാദമായിരുന്നു. എകെജി സെന്ററില്‍ സ്ഫോടനം നടന്നതിന് പിന്നാലെയാണ് കോട്ടയം ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്. സിപിഎമ്മുകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഡിസിസി ഓഫീസിനുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എകെജി സെന്റ്റിലെ സ്ഫോടനത്തിന് പിന്നാലെ കോട്ടയം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഡിസിസി ഓഫിസിനു നേരെ കല്ലുകളും തീപ്പന്തവും എറിഞ്ഞത്.
സംഘത്തിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് തിരിച്ചറിയുകയും ഇവര്‍ക്കെതിരെ സ്വകാര്യ മുതല്‍ നശീകരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരെ മര്‍ദിച്ച കേസില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടവര്‍ തന്നെയാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26