ഓസ്ട്രേലിയന്‍ പ്ലീനറി കൗണ്‍സില്‍; ഉക്രെയ്‌നിയന്‍ ബിഷപ്പിനൊപ്പം ദിവ്യബലി അര്‍പ്പിച്ച് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

ഓസ്ട്രേലിയന്‍ പ്ലീനറി കൗണ്‍സില്‍; ഉക്രെയ്‌നിയന്‍ ബിഷപ്പിനൊപ്പം  ദിവ്യബലി അര്‍പ്പിച്ച് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

സിഡ്‌നി: കത്തോലിക്കാ സഭ ഏകശിലാരൂപമല്ലെന്നും പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭകളുടെ കൂട്ടായ്മയാണെന്നും ഓര്‍മ്മിപ്പിച്ച് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. ഓസ്ട്രേലിയയുടെ അഞ്ചാം പ്ലീനറി കൗണ്‍സിലിന്റെ ആദ്യ ദിവസം അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് ബോസ്‌കോ പുത്തൂര്‍.

സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലില്‍ ഉക്രെയ്‌നിയന്‍ ആചാരപ്രകാരം അര്‍പ്പിച്ച ദിവ്യബലിക്ക് ബിഷപ്പ് മൈക്കോള ബൈചോക്ക് സി.എസ്.എസ്.ആര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം കൊടിയ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയും പ്രതീക്ഷ കൈവിടരുതെന്ന് ആശ്വസിപ്പിച്ചുമായിരുന്നു ബോസ്‌കോ പിതാവിന്റെ സന്ദേശം.

'കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മഹത്തായ ഒത്തുചേരലിനാണ് ഇന്നു നാം സാക്ഷ്യ വഹിച്ചത്. കത്തോലിക്കാ സഭ ഏകശിലാരൂപമല്ലെന്നും പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭകളുടെ കൂട്ടായ്മയാണെന്നും ഈ ഒത്തുചേരല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുന്ന ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ ഏറ്റവും വലിയ ഉക്രെയ്‌നിയന്‍ സഭ ഇപ്പോള്‍ കൊടിയ ദുരിതം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടാനും ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനും യുദ്ധം കാരണമായി. ഇപ്പോഴും ചോരപ്പുഴ ഒഴുക്കുന്നത് തുടരുകയാണ്. യുദ്ധം മൂലം അനേകര്‍ കഷ്ടത അനുഭവിക്കുന്നു.

ഈ വിശുദ്ധ കുര്‍ബാന അര്‍പ്പണം യുദ്ധം അവസാനിപ്പിക്കാനുള്ള നിലവിളിയാണ്. അത് സ്വര്‍ഗത്തില്‍ എത്തിച്ചേരും. ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായ മൈക്കോള ബൈചോക്ക് രാജ്യത്തെ സഭയുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ നല്‍കുന്നു. സ്‌നേഹവും സമാധാനവും സന്തോഷവും നിലനില്‍ക്കട്ടെയെന്ന് ബിഷപ്പ് പുത്തൂര്‍ ആശംസിച്ചു.

സഭയെയും ലോകത്തെയും ശ്വാസം മുട്ടിക്കുന്ന തിന്മയുടെ ശക്തിയുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു നാം തിരിച്ചറിയണം. ദുഃഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ ഈസ്റ്ററിന്റെ സന്തോഷവും പ്രതീക്ഷയുമുണ്ട്. ശൈത്യകാലത്തിനു ശേഷം വസന്തം ആഗതമാകും.

ഇന്നത്തെ സുവിശേഷത്തില്‍ കര്‍ത്താവിന്റെ വാഗ്ദത്തം എത്ര ആശ്വാസകരമാണ്? ഒരേയൊരു നിബന്ധനയാണ് യേശു നമുക്കു മുന്നില്‍ വയ്ക്കുന്നത്. നാം യേശുവിനെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പ്പനകള്‍ പാലിക്കുകയും വേണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം അവനെ ശരിക്കും സ്‌നേഹിക്കുന്നുണ്ടോ?

'നീ എന്നെ സ്‌നേഹിക്കുന്നുവോ?' അസുഖകരമായ ഈ ചോദ്യം പത്രോസിനോടു പോലും യേശുവിന് മൂന്ന് തവണ ആവര്‍ത്തിച്ചുചോദിക്കേണ്ടി വന്നു. ഇടവകകള്‍ യേശുവിന്റെ ശിഷ്യന്മാരുടെ സമൂഹമാണോ അതോ ഒരു മതവ്യവസായമാണോ എന്ന് നാം സ്വയം ചോദിക്കണം.

നാം കര്‍ത്താവിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണോ അതോ ലോകത്തിന്റെ ഭൗതികമായ പ്രത്യയശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് നമ്മുടെ സ്വന്തം കല്‍പ്പനകള്‍ സൃഷ്ടിക്കുകയാണോ? ഈ ലോകത്തിന്റെ സ്വാധീനവലയത്തില്‍പെട്ട് കര്‍ത്താവ് വാഗ്ദത്തം ചെയ്ത ആത്മാവിനെ സ്വീകരിക്കാന്‍ കഴിവില്ലാത്തവരായി നാം മാറിയോ?

ലയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് പറയുന്നതിങ്ങനെയാണ് 'ഒരാള്‍ മുന്നോട്ട് പോകാതിരിക്കാന്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതും തെറ്റായ കാരണങ്ങളാല്‍ അസ്വസ്ഥരാകുന്നതും സങ്കടപ്പെടുന്നതും ദുരാത്മാവിന്റെ പ്രവര്‍ത്തനം മൂലമാണ്. നല്ല ആത്മാവ് ധൈര്യവും ശക്തിയും ആശ്വാസവും നല്‍കുന്നു. എല്ലാ തടസങ്ങളും നീക്കി ഒരാള്‍ക്ക് ശാന്തതയോടെ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കുന്നു.



നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം, അങ്ങനെ നമുക്ക് ആത്മാവിനെ ശരിയായി വിവേചിച്ചറിയാനും കര്‍ത്താവിന്റെ പരിശുത്മാവിനെ സ്വീകരിക്കാനും അവിടുന്ന് നമുക്കൊപ്പവും നാം യേശുവിനൊപ്പവും ആയിരിക്കാന്‍ കഴിയും.

പല ഭാഗങ്ങളാല്‍ നിര്‍മ്മിതമാണെങ്കിലും, ഒരു മനുഷ്യശരീരം പോലെ സഭ ഒന്നാണെന്ന് കേള്‍ക്കുന്നത് എത്ര ആശ്വാസകരമാണ്. ദാനങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ആത്മാവ് ഒന്നാണ്. ശുശ്രൂഷകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഒരേയോരു കര്‍ത്താവ്. വഴികളും മനുഷ്യരും വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഒരേ ദൈവം. നാനാത്വത്തില് ഏകത്വം എന്ന മനോഹരമായ ആശയം.

പക്ഷേ, ചെവി കണ്ണില്‍ നിന്ന് ശക്തി പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുകയും കാല് കൈയുടെ ജോലി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം ആരംഭിക്കുന്നത്. അസൂയയാണ് മനുഷ്യന്റെ ഒന്നാം നമ്പര്‍ ശത്രു. അക്കരപ്പച്ച തേടുന്ന മാനസികാവസ്ഥയും ദോഷം ചെയ്യുന്നു. സഭയിലെ വൈദികര്‍ സാധാരണക്കാരെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അല്‍മായരോ വൈദികരുടെ റോളുകള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു, മതവിശ്വാസം പല വഴികളിലൂടെ പോകുന്നു.

നാം എല്ലാവരും ഒരേ ആത്മാവില്‍ സ്‌നാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നും ഒരേ ആത്മാവ് നമുക്കെല്ലാവര്‍ക്കും കുടിക്കാന്‍ നല്‍കപ്പെട്ടിരിക്കുന്നു എന്നും വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണ്.

ഈ പ്ലീനറി കൗണ്‍സിലിന്റെ നാളുകളില്‍ നമ്മെ ആശ്വസിപ്പിക്കുകയും സത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ ആത്മാവിനെ അറിയാനും സ്വീകരിക്കാനും കൂടെ ആയിരിക്കാനും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.