'നിരോധിച്ച അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മോഡിയുടെ പര്യായങ്ങള്‍': പരിഹാസവുമായി രാഹുല്‍ ഗാന്ധി

'നിരോധിച്ച അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മോഡിയുടെ പര്യായങ്ങള്‍': പരിഹാസവുമായി  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി.

'പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു' എന്നാണ് രാഹുലിന്റെ പരിഹാസം. ചര്‍ച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോഡിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെയും ടിഎംസിയുടെയും പല നേതാക്കളും പട്ടികയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നു. അഴിമതിയെ ഇനി മാസ്റ്റര്‍സ്‌ട്രോക്ക് എന്ന് വിളിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ കര്‍ഷകര്‍ക്ക് പ്രക്ഷോഭകന്‍ എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് എം.പി അഭിഷേക് സിങ് വിയും ടിഎംസി എം.പി മഹുവ മൊയ്ത്രയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പാര്‍ലമെന്റില്‍ 'സത്യം' സംസാരിക്കുന്നതും അണ്‍പാര്‍ലമെന്ററി ആകുമെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സഭയില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പാര്‍ലമെന്റിന്റെ പ്രാധാന്യമെന്ത് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, ശകുനി ,അരാജകവാദി, മന്ദബുദ്ധി, കുരങ്ങന്‍, കോവിഡ് വാഹകന്‍, കഴിവില്ലാത്തവന്‍, കുറ്റവാളി, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, ഗുണ്ട, നാട്യം, മുതലക്കണ്ണീര്‍ എന്നിവ ഉള്‍പ്പെടെയുള്ള വാക്കുകളാണ് 'അണ്‍പാര്‍ലമെന്ററി' എന്ന പേരില്‍ വിലക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.