ഭൂമിയുടെ പരിപാലനം എല്ലാ മനുഷ്യരുടെയും ധാര്‍മ്മിക ഉത്തരവാദിത്വം: ഫ്രാന്‍സിസ് പാപ്പാ

ഭൂമിയുടെ പരിപാലനം എല്ലാ മനുഷ്യരുടെയും ധാര്‍മ്മിക ഉത്തരവാദിത്വം: ഫ്രാന്‍സിസ് പാപ്പാ

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തിന് കീഴിലായിരിക്കുന്ന ജനങ്ങളുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണം എന്ന പേരില്‍ വത്തിക്കാനില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തിന് കീഴിലായിരിക്കുന്ന ജനങ്ങളുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണം എന്ന പേരില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമി ജൂലൈ 13,14 തീയതികളിലായി വത്തിക്കാനില്‍ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ പരിപാലനം മനുഷ്യരുടെ എല്ലാവരുടെയും ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

അവഗണിക്കാനാകാത്ത തിന്മ

കാലാവസ്ഥാ വ്യതിയാനം ഇനിയൊരിക്കലും മാറ്റി നിറുത്തപ്പെടാന്‍ സാധിക്കാത്തത്ര വലിയൊരു പ്രതിഭാസമായി മാറിയിരിക്കുകയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. എല്ലാ മനുഷ്യരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാലാവസ്ഥാ വ്യതിയാനം നമ്മെ കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

വെല്ലുവിളികള്‍

ഇന്നത്തെ ലോകത്തിന് മുന്‍പില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വെല്ലുവിളികകളാണുള്ളതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നിലവിലെ മാലിന്യ പ്രസാരണം കുറച്ചു കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അപകട സാധ്യതകള്‍ കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനം മൂലം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാന്‍ ആളുകളെ സഹായിക്കുക എന്നിവയാണ് അവ.

ധാര്‍മ്മികമായ ഉത്തരവാദിത്വം

സൃഷ്ടി കര്‍മ്മവുമായി ബന്ധപ്പെട്ട പഴയ നിയമത്തിലെ ഭാഗവും (ഉല്‍പത്തി 1-2), പുതിയ നിയമത്തില്‍ യേശു വ്യക്തമാക്കിത്തരുന്ന ദൈവത്തിന് തന്റെ സൃഷ്ടികളോടുള്ള പ്രത്യേക താല്‍പര്യവും (മത്തായി 6, 26, 28, 29) പരാമര്‍ശിച്ചുകൊണ്ട് ദൈവമക്കളെന്ന നിലയില്‍ ഈ ഭൂമിയുടെ പരിപാലനം എന്നത് ഓരോ മനുഷ്യരുടെയും ധാര്‍മ്മികമായ ഉത്തരവാദിത്വമാണെന്ന് പാപ്പാ എഴുതി.

ആഗോള തലത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍

നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ കുറയ്ക്കുന്നതിനായി ലോക മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതൃ നിര ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ മാലിന്യ പ്രസരണം കുറയ്ക്കുകയും മറ്റു രാജ്യങ്ങളെ അതിനായി സാമ്പത്തികവും ശാസ്ത്രപരവുമായ രീതികളില്‍ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ജൈവ വൈവിധ്യവും യുദ്ധങ്ങളും

ലോകത്ത് ജൈവ വൈവിധ്യത്തിലുണ്ടാകുന്ന കുറവും (Laudato si ', nn. 32-33), വിവിധ ഭാഗങ്ങളില്‍ തുടരുന്ന യുദ്ധങ്ങളും ചേര്‍ന്ന് മനുഷ്യന്റെ ക്ഷേമത്തിനെതിരായ ഫലങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഇത് ഭക്ഷ്യസുരക്ഷ, വര്‍ദ്ധിച്ചുവരുന്ന മലിനീകരണനിരക്ക് എന്നിവയ്ക്കും കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കി. പ്രപഞ്ചത്തില്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നാണ് ഇത് വെളിവാക്കുന്നത്.

വത്തിക്കാന്റെ പ്രതിബദ്ധത

ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ ഭീഷണിക്ക് മുന്നില്‍ വത്തിക്കാന്‍ തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ നടത്തിയ കണ്‍വെന്‍ഷനും പാരീസ് ഉടമ്പടിയും അംഗീകരിക്കുന്നതിന് താന്‍ അനുവാദം നല്‍കി എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വ്യവസായിക പുരോഗതിക്ക് ശേഷമുള്ള ലോകത്തെ ഏറ്റവും നിരുത്തരവാദിത്വപരമെന്ന് ചരിത്രം ഓര്‍മ്മിച്ചേക്കാമെങ്കില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത തലമുറയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യര്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ചുള്ള പ്രവര്‍ത്തനം

നല്ല ആര്‍ജ്ജവത്വമുള്ള സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളെ നേരിടുവാന്‍ നമുക്ക് സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതുവഴി മാനവകുലത്തെയും ദൈവദാനമായ സൃഷ്ട ലോകത്തെയും അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നീതിയും സമാധാനവും ശക്തിപ്പെടുത്തുവാനും സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.