ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് രാവിലെ ഏഴിന് സ്‌കൂളില്‍ പോവാമെങ്കില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഒന്‍പതിന് കോടതിയില്‍ എത്തിക്കൂടേയെന്ന് ചോദ്യവുമായി ജസ്റ്റിസ് യു.യു ലളിത്
പതിവിന് വിപരീതമായി രാവിലെ ഒന്‍പതരയ്ക്ക് സുപ്രീ കോടതിയില്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.യു ലളിതിനെക്കൂടാതെ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഒന്‍പതരയ്ക്ക് ചേര്‍ന്നത്.
സാധാരണ ഗതിയില്‍ രാവിലെ പത്തരയ്ക്കാണ് സുപ്രീം കോടതിയില്‍ നടപടികള്‍ തുടങ്ങുന്നത്. ഒന്‍പത് മണിക്കെങ്കിലും കോടതി തുടങ്ങണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. നേരത്തെ കോടതി നടപടികള്‍ തുടങ്ങിയതിനെ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി അഭിനന്ദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ലളിതിന്റെ പ്രതികരണം.
ഒന്‍പതര കോടതി തുടങ്ങാനുള്ള ഉചിതമായ സമയമാണെന്ന് മുകുള്‍ റോത്തഗി അഭിപ്രായപ്പെട്ടു.
കോടതി നേരത്തെ തുടങ്ങിയാല്‍ നേരത്തെ അവസാനിപ്പിക്കാനാവുമെന്നും പിറ്റേന്നത്തെ കേസുകള്‍ പഠിക്കാന്‍ ജഡ്ജിമാര്‍ക്കു വൈകുന്നേരം കൂടുതല്‍ സമയം കിട്ടുമെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു. രാവിലെ ഒന്‍പതിന് തുടങ്ങി പതിനൊന്നരയ്ക്ക് അവസാനിപ്പിക്കാം. അര മണിക്കൂര്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ചേര്‍ന്ന് രണ്ട് മണിയോടെ പിരിയാം എന്ന് ജസ്റ്റിസ് ലളിത് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26