പട്ന: പുനര്‍വിവാഹത്തിന് സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേക അനുമതി വാങ്ങണമെന്ന നിർദ്ദേശവുമായി ബിഹാര്‍ സര്‍ക്കാര്‍. രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അതത് വകുപ്പുകളെ അറിയിക്കണമെന്നും ആവശ്യമായ അനുമതി നേടിയ ശേഷം മാത്രമേ മുന്നോട്ട് പോക്കാവൂ എന്നുമാണ് നിര്‍ദേശത്തിൽ പറയുന്നത്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ മാരിറ്റല്‍ സ്റ്റാറ്റസിനെക്കുറിച്ച് അറിയിക്കണമെന്നും കൃത്യമായി അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ പുനര്‍വിവാഹത്തിന് അര്‍ഹതയുണ്ടാകൂ എന്നുമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ പുതിയ ഉത്തരവില്‍ പറയുന്നത്. രണ്ടാം തവണ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ ആദ്യ പങ്കാളിയില്‍ നിന്ന് നിയമപരമായ വേര്‍പിരിയല്‍ നേടുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.
ജീവനക്കാരുടെ ആദ്യ ഭാര്യ, ഭര്‍ത്താവ് എതിര്‍ത്താല്‍ രണ്ടാം ഭാര്യ, ഭര്‍ത്താവിന് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടും. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടാമത് വിവാഹം കഴിക്കുകയും സേവന കാലയളവില്‍ മരിക്കുകയും ചെയ്താല്‍ അയാളുടെ രണ്ടാം ഭാര്യ,ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവര്‍ക്ക് ജോലി ലഭിക്കില്ല. ആദ്യ ഭാര്യയുടെ മക്കള്‍ക്കായിരിക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക.
ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റ്‌മാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌മാര്‍, പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി), ഡിജിപി ഹോംഗാര്‍ഡ്, ഡിജിപി ജയില്‍ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ അധികാരപരിധിയില്‍ നിര്‍ദേശം നടപ്പാക്കണമെന്ന് പൊതുഭരണകൂടം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26