ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വക ക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഡിഎംകെയും, എഐഎഡിഎംകെയും ശ്രീലങ്കന്‍ വിഷയം ഉന്നയിച്ചിരുന്നു.
ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ എന്‍ഡിഎ ഘടകകക്ഷി ഡിഎംകെ നേതാവ് എം തമ്പിദുരൈ പറഞ്ഞു. ദ്വീപ് രാഷ്ട്രം അഭിമുഖീകരിക്കുന്ന സാഹചര്യം നേരിടാന്‍ ഇന്ത്യയുടെ ഇടപെടല്‍ പാര്‍ട്ടി നേതാവ് ടിആര്‍ ബാലുവും ആവശ്യപ്പെട്ടു. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവ യുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന കടുത്ത വിദേശനാണ്യ ക്ഷാമം മൂലം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് അണ്‍പാര്‍ലമെന്ററി അല്ലേയെന്ന് നേതാക്കള്‍ ചോദിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ഈ മണ്‍സൂണ്‍ സമ്മേളനത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. സമ്മേളനത്തില്‍ രണ്ട് ഡസനോളം ബില്ലുകള്‍ സര്‍ക്കാരിന് അവതരിപ്പിക്കാനുമുണ്ട്. മോഡിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26