വെല്ലിംഗ്ടണില്‍ കനത്ത കാറ്റും പേമാരിയും; വിമാനങ്ങള്‍ റദ്ദാക്കി, റോഡുകള്‍ അടച്ചു

വെല്ലിംഗ്ടണില്‍ കനത്ത കാറ്റും പേമാരിയും; വിമാനങ്ങള്‍ റദ്ദാക്കി, റോഡുകള്‍ അടച്ചു

വെല്ലിംഗ്ടണ്‍: ന്യൂസിഡന്‍ഡ് തലസ്ഥാനമായ വെല്ലിംഗണില്‍ കനത്ത കാറ്റിലും പേമാരിയിലും വ്യാപക നാശം. വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി. നിരവധി റോഡുകള്‍ അടച്ചു.

വെല്ലിംഗ്ടണിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

ശക്തമായ കാറ്റില്‍ ലോവര്‍ ഹട്ടിലെ നോര്‍മബ്ലൂ കഫേയുടെ മേല്‍ക്കൂര തകര്‍ന്നു.

പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ്‌സര്‍വീസ് അഭ്യര്‍ത്ഥിച്ചു. കനത്ത കാറ്റ് വീശുന്നതിനാല്‍ തീരദേശ മേഖലകളില്‍ രാവിലെ 11 മണിയോടെ 10 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷകന്‍ ലൂയിസ് ഫെര്‍ണാണ്ടസ് പറഞ്ഞു. കനത്ത കാറ്റില്‍ ലോറി ബേയില്‍ നിര്‍ത്തിയിട്ടിരുന്ന വള്ളം കടല്‍ഭിത്തിയില്‍ ഇടിച്ച് തകര്‍ന്നു.

വിമാനത്താവളത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാണു കാറ്റ് വീശുന്നത്. ഇത് 113 കിലോ മീറ്റര്‍ വരെയെത്തി. സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിനാല്‍ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.


കനത്ത കാറ്റിനെതുടര്‍ന്ന് വിമാന സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ വെല്ലിംഗ്ടണ്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയതിനാല്‍ വൈരരപ്പയിലെ ആയിത്തോളം വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്. റോഡുകളിലേക്കും മറ്റു വീണ മരണങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

കനത്ത മഴ മൂലം നദികളിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വെള്ളപ്പൊക്കത്തെ കരുതിയിരിക്കണമെന്നും മെറ്റ്‌സര്‍വീസ് പറഞ്ഞു. റോഡുകള്‍ നനഞ്ഞുകിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നതും അപകടകരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.