തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പൊലീസുകാര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി

 തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പൊലീസുകാര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി

മൂന്നാര്‍: തീവ്രവാദ സംഘടനയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പിവി അലിയാര്‍, പിഎസ് റിയാസ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് നടപടി. മെയ് 15നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത്. ഉദ്യോഗസ്ഥരെ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്.

പിവി അലിയാര്‍ നിലവില്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലാണ്. സംഭവം അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പൊലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.

പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ലാ പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നേരത്തെ സമാന രീതിയില്‍ തൊടുപുഴ സ്റ്റേഷനില്‍ നിന്ന് എസ് ഡി പി ഐ ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പ്രതിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചു വിട്ടിരുന്നു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവ് എഎ റൗഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസിന്റെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ റംല ഇസ്മായിലിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.