പിണറായിക്കെന്തിന് 42 വാഹനങ്ങളുടെ അകമ്പടി?.. കാനം തിരുത്തല്‍ ശക്തിയാകുന്നില്ല; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

പിണറായിക്കെന്തിന് 42 വാഹനങ്ങളുടെ അകമ്പടി?.. കാനം തിരുത്തല്‍ ശക്തിയാകുന്നില്ല; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമര്‍ശനം.

42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുത മോനോനും നായനാര്‍ക്കും വി.എസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിനധികം കെ കരുണാകരന് പോലും ഇത്രയും വാഹന അകടമ്പടിയും സുരക്ഷാ സംസിധാനങ്ങളും ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

എം.എം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ മൗനം പാലിച്ച കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. പൊലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൃഷി വകുപ്പ് നോക്കുകുത്തിയായി. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്ലറ്റുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്ന സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല.

കെഎസ്ഇബിയെയും കെഎസ്ആര്‍ടിസിയെയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.