വീഴ്ചയില്‍ മൂക്ക് അറ്റുപോയി; നെറ്റിയിലെ ത്വക്കില്‍നിന്നും മൂക്കുണ്ടാക്കി തുന്നിച്ചേര്‍ത്തു ഇന്ത്യന്‍ മെഡിക്കല്‍ സംഘം

വീഴ്ചയില്‍ മൂക്ക് അറ്റുപോയി; നെറ്റിയിലെ ത്വക്കില്‍നിന്നും മൂക്കുണ്ടാക്കി തുന്നിച്ചേര്‍ത്തു ഇന്ത്യന്‍ മെഡിക്കല്‍ സംഘം

ദുബായ്: ഗുരുതരമായ വീഴ്ചയില്‍ മൂക്ക് അറ്റുപോയ ഇരുപത്തിനാലുകാരനു പുതുജീവതം സമ്മാനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം. അറ്റുപോയ മൂക്കിന്റെ ഭാഗം നെറ്റിയിലെ ത്വക്കില്‍നിന്നും പുനര്‍നിര്‍മ്മിച്ചു തുന്നിച്ചേര്‍ത്തു. ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. രാജ്കുമാര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്.

നേപ്പാള്‍ സ്വദേശിയായ നിഷാന്‍ ഗുരുങാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജബല്‍ അലിയിലെ ഒരു കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന നിഷാന്‍ സുഹൃത്തിന്റെ മുറിയിലേക്ക് താമസം മാറുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.

അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും, മറ്റു സാധനങ്ങളുമായി പടികള്‍ ഇറങ്ങുകയായിരുന്ന നിഷാന്‍ കാല്‍ വഴുതിവീഴുകയായിരുന്നു.
'ചാടി എണീറ്റെങ്കിലും എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. മൂക്കില്‍നിന്നും രക്തം ഒഴുകുകയായിരുന്നു. ധരിച്ചിരുന്ന ടീഷര്‍ട്ട് കൊണ്ട് മുറിവില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു. രക്തം നില്‍ക്കാതെ വന്നതോടെ സഹായത്തിനായി സുഹൃത്തിനെ വിളിച്ചു,' നിഷാന്‍ ഓര്‍ത്തെടുത്തു.

തിരിച്ചു റൂമിലെത്തിയ ശേഷം നോക്കുമ്പോഴാണ് മുക്കിന്റെ മുന്‍ഭാഗം അറ്റു പോയതായി കണ്ടത്. തുടര്‍ന്നു മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തി. ഇവിടുത്തെ ഡോക്ടര്‍മാരാണ് നിഷാനെ
ഖിസൈസ് ആസറ്റര്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. രാജ്കുമാര്‍ രാമചന്ദ്രനെ കാണാന്‍ നിര്‍ദ്ദേശിച്ചത്.
ആശുപത്രിയിലെത്തിയ നിഷാനോട് ഡോക്ടര്‍ രാജ്കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ടു ഘട്ടങ്ങളിലായുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേനാവേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പിന്നീട് 11 ജൂണിന് നിഷാന്‍ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മൂക്കിന്റെ ത്വക്കിനോട് ഏറ്റവും യോജിച്ച നെറ്റിയിലെ ത്വക്ക് എടുത്തു അറ്റുപോയ ഭാഗത്തിന് സമാനമായ രീതിയില്‍ പുനര്‍നിര്‍മ്മിച്ചു. മൂന്നാഴ്ച്ചയ്ക്ക് ശേഷം നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയുടെ ഘട്ടത്തില്‍ ഇതു തുന്നിച്ചേര്‍ത്തു.

ശസ്ത്രക്രിയ വിജയകരമാണെന്നും നിഷാന്‍ വേഗം സുഖംപ്രാപിച്ചു വരുന്നതായും ഡോ. രാജ്കുമാര്‍ പറഞ്ഞു. മുറിവു ഭേദമായി സുഖം പ്രാപിക്കാന്‍ എതാണ്ട് മൂന്നു മുതല്‍ ആറുമാസം വരെ സമയം എടുക്കും. ഈ സമയത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത ഭാഗത്തേക്ക് രക്തവിതരണം ആരംഭിക്കുകയും, പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലാവുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുജീവതം ലഭിച്ച ആശ്വാസത്തിലാണ് നിഷാന്‍. ഡോ. രാജ്കുമാറിനോടും, ആസ്റ്റര്‍ ആശുപത്രിയിലെ എല്ലാ നേഴ്‌സുമാരോടും അദ്ദേഹം നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.