സംസ്ഥാനത്ത് അതിതീവ്ര മഴ: വിഴിഞ്ഞത്ത് മല്‍ത്സ്യതൊഴിലാളി മരിച്ചു; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ:  വിഴിഞ്ഞത്ത് മല്‍ത്സ്യതൊഴിലാളി മരിച്ചു; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇന്നും നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ടയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ സ്‌കൂളുകള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം മക്കിയില്‍ 50 വീടുകളില്‍ വെള്ളം കയറി. വീടിന് പുറത്തിറങ്ങാനാവത്ത അവസ്ഥയിലാണ് 200 ഓളം ആളുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.