'അമേരിക്ക വലിയ വില നല്‍കേണ്ടി വരും': നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിനെതിരെ ചൈനയുടെ മുന്നറിയിപ്പ്

'അമേരിക്ക വലിയ വില നല്‍കേണ്ടി വരും': നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിനെതിരെ ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ്: അമേരിക്കയ്‌ക്കെതിരെ വീണ്ടും ചൈനയുടെ ഭീഷണി. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

ചൈനയുടെ പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യ താല്‍പര്യങ്ങള്‍ക്ക് തുരങ്കം വെക്കുന്നതിലുള്ള ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുക്കുകയും അതിനുള്ള വില നല്‍കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസി ഇന്ന് മലേഷ്യ സന്ദര്‍ശിച്ച ശേഷം തായ് വാനിലേക്ക് പോകുമെന്നാണ് അറിയുന്നത്. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ് വാനില്‍ യു.എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയെ പ്രകോപിച്ചിട്ടുള്ളത്.

പെലോസിയുടെ തായ് വാന്‍  സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യു.എന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞു. തായ് വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യു.എസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള ഇത്തരമൊരു സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.