ലോക്ക് ഡൗണ്‍ കാലത്താണ് പലരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. അതുപോലെ തന്നെയാണ് എലിസബത്ത് കോട്ടയും ഈ രംഗത്തേയ്ക്ക് ചുവട് വച്ചത്. 2020ലെ ലോക്ക് ഡൗണ്‍ സമയത്താണ് അവര്‍ ഹൈദ്രാബാദിലുള്ള തങ്ങളുടെ വീട്ടിലേക്ക് മാറുന്നത്. കൃഷിയോട് നേരത്തേ തന്നെ ഇഷ്ടമുണ്ടായിരുന്ന എലിസബത്ത് അങ്ങനെ 1200 സ്്ക്വയര്‍ ഫീറ്റ് ടെറസില്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഒരു ഇടുങ്ങിയ വാടക വീട്ടിലായിരുന്നു അതുവരെ അവരുടെ താമസം. എന്നാല്‍ സ്വന്തമായി നല്ലൊരു വീട്ടിലേക്ക് മാറിയപ്പോള്‍ താന്‍ ടെറസ് ഗാര്‍ഡനാക്കിയെന്ന് എലിസബത്ത് പറയുന്നു. ലോക്ക് ഡൗണ്‍ വന്നപ്പോള്‍ മറ്റ് തിരക്കുകള്‍ക്ക് പെട്ടെന്ന് ഒരു അവസാനവുമായി. അങ്ങനെ കൂടുതല്‍ നേരവും കൃഷി നോക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് 47കാരിയായ എലിസബത്ത് പറയുന്നു.
കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങള്‍ ആരോഗ്യം നശിപ്പിക്കുമെന്നും നാവിന്റെ രുചി കുറക്കുമെന്നുമാണ് എലിസബത്തിന്റെ വിശ്വാസം. അങ്ങനെ കെമിക്കലുകളില്ലാത്ത പഴങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനും അതിന്റെ യഥാര്‍ത്ഥ രുചി അവരെ അറിയിക്കാനും വേണ്ടിയാണ് അവര്‍ പഴ വര്‍ഗങ്ങള്‍ നട്ടു വളര്‍ത്താന്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി മുന്തിരി, ചിക്കു, ആപ്പിള്‍, നാരങ്ങ, പഴം, തണ്ണിമത്തന്‍, കൈതച്ചക്ക തുടങ്ങി പല പഴ വര്‍ഗങ്ങളും നട്ടു വളര്‍ത്തി. അതിനൊപ്പം തന്നെ അഞ്ച് തരത്തിലുള്ള മാങ്ങയും ഇവിടെ ഉണ്ട്.
വെണ്ട, വഴുതന, തക്കാളി, ഇലക്കറികള്‍, വെള്ളരി തുടങ്ങി സീസണലായിട്ടുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്തി കൊണ്ടാണ് എലിസബത്ത് തന്റെ തോട്ടം തുടങ്ങിയത്. ഇത് വിജയമായി. അതോടെ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി അപൂര്‍വം പച്ചക്കറികള്‍ മാത്രം കടയില്‍ നിന്നും വാങ്ങിയാല്‍ മതിയെന്നായി. ആ ആത്മവിശ്വാസത്തില്‍ നിന്നുമാണ് പഴങ്ങള്‍ കൂടി നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്.
കൃത്യമായ പോട്ടിങ്ങ് മിശ്രിതമാണ് തന്റെ കൃഷി വിജയിക്കാനുള്ള പ്രധാന കാരണമെന്ന് എലിസബത്ത് പറയുന്നു. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കും. ബാക്കി വരുന്നവ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കും.
ഇതുവരെ കച്ചവടം നടത്തിയിട്ടില്ല എങ്കിലും അങ്ങനെ ഒരു ആലോചനയുണ്ട്. അതുവഴി ജൈവ കൃഷി തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാത്ത ആളുകളുണ്ട്. അവര്‍ക്ക് പഴങ്ങളും പച്ചക്കറികളും നല്‍കാം എന്നാണ് കരുതുന്നതെന്ന് എലിസബത്ത് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26