അള്‍ത്താര ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്

അള്‍ത്താര ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 13

ബെല്‍ജിയത്തിലെ ഫ്‌ളാണ്ടേഴ്‌സില്‍ ഡീസ്റ്റ് എന്ന ചെറിയ പട്ടണത്തില്‍ 1599 മാര്‍ച്ച് 13 നാണ് ജോണ്‍ ബര്‍ക്ക്മാന്‍സ് ജനിച്ചത്. ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത മകനായിരുന്നു ജോണ്‍. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു അവന്റെ ആഗ്രഹം.

പതിമൂന്ന് വയസായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. 1615 ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. സഹോദരന്‍ ജയിംസ് ഈശോ സഭയിലും അഡ്രിയന്‍ എന്ന മറ്റൊരു സഹോദരന്‍ അഗുസ്റ്റീനിയന്‍ സഭയിലും ചേര്‍ന്നു.

1616 ഡിസംബര്‍ ഒന്നിന് മാതാവ് മരിച്ചു. പിതാവ് പിന്നീട് 1618 ഏപ്രിലില്‍ ഒരു വൈദികനായെങ്കിലും എട്ടു മാസത്തിനുള്ളില്‍ മരണമടഞ്ഞു. സെമിനാരിയില്‍ ചേര്‍ന്ന് പിറ്റേ വര്‍ഷം ജോണ്‍ മാലിന്‍സിലെ ജെസ്യൂട്ട് സഭയില്‍ നോവീഷ്യെറ്റിന് ചേരുകയും ഫാദര്‍ ആന്റോയിന്‍ സുക്കെറ്റ് എന്ന ആത്മീയ പിതാവിന്റെ കീഴില്‍ സേവനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനയോടും ദൈവ മാതാവിനോടും അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു.

1618 ല്‍ തത്വശാസ്ത്ര പഠനത്തിനായി റോമിലെത്തി. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുക എന്ന ആഗ്രഹത്തോടു കൂടി സൈന്യത്തിലെ ചാപ്ലിന്‍ ആകുവാനാണ് ജോണ്‍ ആഗ്രഹിച്ചത്.

ചെറിയ കാര്യങ്ങളില്‍ പോലും പരിപൂര്‍ണത ആഗ്രഹിച്ചിരുന്ന ആളായിരുന്നു വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്. 1619 ആയപ്പോഴേക്കും റോമിലെ കഠിനമായ ചൂട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. രോഗ കാരണം തിരിച്ചറിയുവാന്‍ കഴിയാതെ ഡോക്ടര്‍മാര്‍ കുഴങ്ങി. അവസാനം 1621 ഓഗസ്റ്റ് 13 ന് തന്റെ 22-ാമത്തെ വയസില്‍ ജോണ്‍ ബര്‍ക്ക്മാന്‍സ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

1865 ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1888 ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പായാണ് ജോണ്‍ ബെര്‍ക്ക്മാന്‍സിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. റോമില്‍ വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗയെ അടക്കം ചെയ്തിരിക്കുന്ന വിശുദ്ധ ഇഗ്‌നേഷ്യസ് ദേവാലയത്തില്‍ തന്നെയാണ് വിശുദ്ധ ജോണ്‍ ബെര്‍ക്ക്മാന്‍സിനേയും അടക്കം ചെയ്തിരിക്കുന്നത്. അള്‍ത്താര ശുശ്രൂഷകരുടെ മധ്യസ്ഥനായി വിശുദ്ധ ജോണ്‍ ബെര്‍ക്ക്മാന്‍സിനെ തിരുസഭ ആദരിച്ചു വരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടോഡിയിലെ കാസിയന്‍

2. ഇമോളയിലെ കാസിയന്‍

3. മാക്‌സിമൂസ് ഹൊമോളെജെറ്റ്‌സ്

4. സ്പാനിഷ് വനിതകളായ സെന്റോല്ലായും ഹെലനും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.