ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നര ശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ ഉണര്‍വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി ഉയര്‍ത്താനും തീരുമാനിച്ചു. 50,000 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ കന്നുകാലി പരിപാലനം നടത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കും. ബാങ്കുകള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. 2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
സഹകരണ മേഖലകളിലും സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും കര്‍ഷകര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ഈ നടപടി സഹായകരമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26