ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു; ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു; ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമ ഭേദഗതി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇത് പിന്നീട് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.

വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു. ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്താനാണ് നീക്കമെന്നും ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യുജിസി ചട്ടങ്ങള്‍ക്ക് ബില്‍ വിരുദ്ധമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സര്‍വകലാശാല നിയമ ഭേദഗതിക്ക് സര്‍ക്കാരിന് അധികാരമുണ്ട്. പാനല്‍ നിയോഗിക്കേണ്ടതും വി.സിയെ നിയോഗിക്കേണ്ടതും ചാന്‍സിലറാണെന്നും മന്ത്രി വ്യക്തമാക്കി.

ഭേദഗതിയോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കമ്മിറ്റി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി വരുന്നതോടെ കമ്മിറ്റിയില്‍ സര്‍ക്കാരിന് മേല്‍ക്കൈ നേടാനാകും.

നിലവില്‍ ഗവര്‍ണറുടേയും യുജിസിയുടെയും സര്‍വകലാശാലയുടെയും നോമിനികള്‍ ആണ് കമ്മിറ്റിയില്‍ ഉള്ളത്. കണ്ണൂര്‍ വി.സി നിയമനം, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്.

പുതിയ ഭേദഗതി പ്രകാരം കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സെനറ്റ് പ്രതിനിധിക്കു പകരം സിന്‍ഡിക്കറ്റ് പ്രതിനിധി വരും. സെര്‍ച്ച് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് കോളജുകളുമായോ സര്‍വകലാശാലകളുമായോ ബന്ധം പാടില്ലെന്നു ബില്ലില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ നിന്ന് ഗവര്‍ണര്‍ ഒരു മാസത്തിനകം വൈസ് ചാന്‍സലറെ നിയമിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.