ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും; ജസ്റ്റിസ് യു.യു ലളിത് നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും; ജസ്റ്റിസ് യു.യു ലളിത് നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് എന്‍.വി രമണ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേല്‍ക്കും.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ അധിക കാലം പദവിയില്‍ തുടര്‍ന്ന ചീഫ് ജസ്റ്റിസാണ് എന്‍.വി രമണ. 1957 ഓഗസ്റ്റ് 27ന് ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച എന്‍.വി രമണ 1983-ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടര്‍ന്ന് ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബ്യുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും സേവനമനുഷ്ഠിച്ചു. നിരവധി നിര്‍ണായകമായ സിവില്‍, ക്രിമിനല്‍ കേസുകള്‍ വാദിച്ച് പ്രസിദ്ധനായി. 2000ല്‍ ആന്ധ്രാപ്രദേശ് ജഡ്ജിയായി നിയമിതനായി.

തുടര്‍ന്ന് 2013ല്‍ സ്ഥാനക്കയറ്റം ലഭിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. പിന്നീട് 2014ലാണ് സുപ്രീം കോടതിയിലേക്ക് നിയമിതനായത്. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍.വി രമണ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എസ്.എ ബോബ്‌ഡെയുടെ പിന്‍ഗാമിയായാണ് നിയമിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ 49ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു.യു ലളിത് നാളെ ചുമതലയേല്‍കും. അഭിഭാഷക വൃത്തിയില്‍ നിന്നും സുപ്രീം കോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാണ് യു.യു ലളിത്. 2014 ഓഗസ്റ്റിലാണ് സുപ്രീം കോടതി യു.യു ലളിതിനെ അഭിഭാഷകവൃത്തിയില്‍ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.