ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം വിവാഹ ബന്ധങ്ങളെ തകര്‍ക്കും; നിരീക്ഷണവുമായി ഹൈക്കോടതി

 ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം വിവാഹ ബന്ധങ്ങളെ തകര്‍ക്കും; നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വിവാഹ മോചനങ്ങളില്‍ വിവാദ പരാമര്‍ശവുമായി ഹൈക്കോടതി. ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസമാകുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം.

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ ദുര്‍ബലവും സ്വാര്‍ഥവുമായ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും.

ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ധിച്ചു വരുന്നു എന്നിങ്ങനെയായിരുന്നു ഉത്തരവിലെ പരാമര്‍ശങ്ങള്‍.

ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹ മോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.