അന്താരാഷ്ട്ര വ്യാപാര ബന്ധത്തില്‍ ഉറച്ച കൂട്ടുകെട്ട്; ആറു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കയിലേയ്ക്ക്

അന്താരാഷ്ട്ര വ്യാപാര ബന്ധത്തില്‍ ഉറച്ച കൂട്ടുകെട്ട്; ആറു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കയിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും ലോസ് ആഞ്ചലസിലും സന്ദര്‍ശനം നടത്തും. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അമേരിക്കയില്‍ എത്തുന്നത്.

അമേരിക്കയുമായി വാണിജ്യ വ്യവസായ സാങ്കേതിക രംഗത്ത് ശക്തമായ ബന്ധം നിലനിര്‍ത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യക്തമായ വ്യാപാര നയമുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വാണിജ്യ ഇടപാടുകള്‍ നടത്തുന്നതിനായി പ്രത്യേക സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം രൂപീകരിച്ചിട്ടുണ്ട്.

യു.എസ് വാണിജ്യ വകുപ്പ് സെക്രട്ടറി ജിനയുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ പുതിയ ചുവടുവെയ്പുകള്‍ ഇരു രാജ്യങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്ര വ്യാപാര ഇടപാടുകളില്‍ ആയിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യക്ക് ഗുണകരമാകുന്ന ബന്ധങ്ങള്‍ ഉഭയകഷി ചര്‍ച്ചയിലൂടെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നിരവധി രാജ്യങ്ങളുമായി അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ നടത്തുന്നുണ്ട്. അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി കരാറിനെ കുറിച്ച് ചര്‍ച്ച നടത്തുകയും അവ നടപ്പിലാക്കാന്‍ കഴിയുമെന്നും ആഗോള വ്യാപാര രംഗത്ത് ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഏര്‍ലി പ്രോഗ്രസ്സ് ട്രേഡ് കരാര്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ കാനഡയുമായി ഇന്ത്യ ഒപ്പ് വെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിയുഷ് ഗോയല്‍ സൂചിപ്പിച്ചു. കൂടാതെ ഇസ്രായേലുമായും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്നും മികച്ച ബന്ധം നിലനിര്‍ത്തി അന്താരാഷ്ട്ര വാണിജ്യ വ്യാപാര സാങ്കേതിക രംഗത്ത് ഇന്ത്യയെ ശക്തമായ രാജ്യമാക്കി വളര്‍ത്തുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.