അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക്  വില കുറയും

ന്യൂഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യ മരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര്‍ നിത്യേന ഉപയോഗിക്കുന്ന ഈ മരുന്നുകള്‍ക്കു വില കുറയും.

പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു.

മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ചാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ പരമാവധി പത്തു ശതമാനം വില കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ടു ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യ മരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടു പോവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.