മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍;നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍;നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചൽ സ്വദേശിയായ പ്രേമനാണ് മർദ്ദനം നേരിടേണ്ടി വന്നത്. പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ നാല് ജീവനക്കാരെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കെഎസ്ആർടിസി എംഡി യോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു പ്രാവശ്യം മാത്രമേ ഹാജരാക്കേണ്ടതുള്ളു. വീണ്ടും ആവശ്യപ്പെട്ടതിന് ഉദ്യോഗസ്ഥര്‍ സമാധാനം പറയണെമന്നും മന്ത്രി പറഞ്ഞു. 

പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും കെഎസ്ആര്‍ടിസിക്ക് പൊതുസമൂഹത്തിൽ തന്നെ അവമതിപ്പുണ്ടാക്കാൻ ഇതു കാരണമാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വിഷയത്തിൽ നേരിട്ട് ഇടപെട്ട ഹൈക്കോടതി കെഎസ്ആർടിസി എംടിയോട് റിപ്പോർട്ട് തേടി. കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിനാണ് ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.

സംഭവത്തിൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രേമന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ പ്രേമൻ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു മാസം മുമ്പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. 

എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാകുകയും കാര്യങ്ങൾ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.