വിഴിഞ്ഞം സമര സമിതിയുമായി നാളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന് നേതാക്കള്‍

വിഴിഞ്ഞം സമര സമിതിയുമായി നാളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന് നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. നാളെ രാവിലെ പതിനൊന്നിന് സമര സമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ നാലുതവണ സമര സമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പെടെ ഏഴ് ഇന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെ സമര സമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സമര സമിതി നേതാക്കള്‍ കണ്ടിരുന്നു. മത്സ്യത്തൊഴിലാളി സമരത്തിന് രാഹുലും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമര സമിതി മുന്നോട്ടു വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.