പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏഴ് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍; മുദ്രാവാക്യം വിളിച്ച പ്രതികള്‍ക്ക് കോടതിയുടെ താക്കീത്

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏഴ് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍; മുദ്രാവാക്യം വിളിച്ച പ്രതികള്‍ക്ക് കോടതിയുടെ താക്കീത്

കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കരമന അഷ്‌റഫ് മൗലവി അടക്കമുള്ള 11 പേരെയാണ് കസ്റ്റഡിയില്‍ വിട്ടത്. എന്‍ഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

അതേസമയം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടു വന്നത് പ്രതികള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പൊലീസിനെയും കോടതി വിമര്‍ശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയത്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും, ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചെന്നാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ കോടതിയില്‍ വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു. പിടിച്ചെടുത്ത രേഖകളില്‍ ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ എന്‍ഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളയാളും ഒരാള്‍ കേരളത്തില്‍ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണെന്നാണ് വിവരം. 2018 മുതല്‍ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്.

കസ്റ്റഡിയിലുള്ള നാല് പേര്‍ക്കെതിരെയും കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയില്‍ ബീഹാറിലെ പറ്റ്‌നയില്‍ വെച്ച് നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങള്‍ വഴിയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.