ഷാർജ: ഷാർജയില്‍ സെന്‍സസിന് തുടക്കമായി. സ്വദേശികളെയും വിദേശികളെയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള കണക്കെടുപ്പിനാണ് തുടക്കമായിരിക്കുന്നത്.
എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ അഞ്ച് മാസം കൊണ്ട് ശേഖരിക്കാനാണ് യൂകൗണ്ട് ലക്ഷ്യമിടുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് വിഭാഗമാണ് സെന്‍സസിന് നേതൃത്വം നല്‍കുന്നത്.
പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റുന്നതിലൂടെ ജീവിതനിലവാരം ഉയർത്തുകയെന്നുളളതാണ് സെന്‍സസിലൂടെ ലക്ഷ്യമിടുന്നത്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശമനുസരിച്ചാണിത്. തിങ്കളാഴ്ച ആരംഭിച്ച ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ മാർച്ചില്‍ പൂർത്തിയാകും.
ജനങ്ങളുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് യൂ കൗണ്ട് സെന്‍സസിന്‍റെ രീതി. സംരംഭവുമായി സഹകരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട അധികൃതർ, സെൻസസിൽ പങ്കെടുക്കുന്നതിലൂടെ വിവിധ സർക്കാർ സംവിധാനങ്ങളെ ശാക്തീകരിക്കുകയാണെന്ന് വ്യക്തമാക്കി.
സെൻസസിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് സിഎസ് സിഡി അറിയിച്ചിട്ടുണ്ട്. അടുത്ത മാർച്ചില്‍ ഷാർജ സർക്കാരിന്‍റെ വെബ് സൈറ്റ് വഴിയും ഓപ്പണ്‍ ഡേറ്റ പ്ലാറ്റ് ഫോമുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26