ദുബായ്: ആശയ വിനിമയത്തിന്‍റെ നവീന സാധ്യതകള്‍ തുറന്നിട്ട് മെറ്റാവേഴ്സ് അസംബ്ലിക്ക് ദുബായില്‍ തുടക്കം.മെറ്റാവേഴ്സിന്‍റെ സാധ്യതകളും ചർച്ചകളും പ്രഖ്യാപനങ്ങളുമാണ് അസംബ്ലയില്‍ നടക്കുന്നത്. മെറ്റാവേഴ്സ് സംബന്ധിച്ച നയങ്ങളും ഭാവിയിലേക്കുളള പദ്ധതികളും രൂപപ്പെടുത്തിയാണ് ദുബായ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ തന്നെയാണ് മെറ്റാവേഴ്സ് അസംബ്ലിക്കും ദുബായ് വേദിയാകുന്നത് എന്നുളളതും ശ്രദ്ധേയമാണ്.
ദുബായ് ഫ്യൂച്ചർ മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സംബന്ധിച്ചു. നവീന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ആഗോള കേന്ദ്രമാണ് ദുബായ് എന്ന് ഹംദാന്‍ ട്വറ്ററില്‍ കുറിച്ചു. മനുഷ്യരാശി ഉറ്റുനോക്കുന്നത് പുതിയ ഡിജിറ്റല്‍ ഭാവിയാണ്. വരും വർഷങ്ങളില്‍ മെറ്റാവേഴ്സിലൂടെ നവീന സാങ്കേതിക വിദ്യയുടെ പരീക്ഷണശാലയായി ദുബായ് മാറുമെന്നും അദ്ദേഹം വിലയിരുത്തി.
മെറ്റാവേഴ്സ് അംസബ്ലിയില്‍ സംബന്ധിക്കാനായി എത്തിയ ഉന്നത ഉദ്യോഗസ്ഥരുമായി ഷെയ്ഖ് ഹംദാന്‍ കൂടികാഴ്ച നടത്തി. യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലാമ നടത്തിയ മുഖ്യ പ്രഭാഷണം നടത്തി. 10 ലധികം സെഷനുകളും ശില്‍പശാലകളുമാണ് മെറ്റാവേഴ്സ് അസംബ്ലിയില്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26