ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും നിലപാടുകളുമാണ് അവര്‍ സ്വീകരിച്ചതെന്നും കര്‍ണാടകയിലെ തുമകുരുവില്‍ 'ഭാരത് ജോഡോ' യാത്രപരിപാടിക്കിടെ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സവര്‍ക്കര്‍ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് പണമായി പ്രതിഫലം ലഭിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ സംഘ്പരിവാറിനെ എവിടെയും കണ്ടില്ല. എന്നാല്‍ കോണ്‍ഗ്രസും നേതാക്കളും സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു. ഭാരത് ജോഡോ യാത്ര 2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും രാജ്യത്തെ വിഭജിക്കുന്നതിനും തൊഴിലില്ലായ്മക്കും അസമത്വത്തിനുമെതിരെ പോരാടാന്‍ സാധാരണക്കാര്‍ക്ക് കരുത്ത് നല്‍കാനുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.
തന്റെയും പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രം ഇഷ്ടപ്പെടാത്ത ബി.ജെ.പിയും ആര്‍.എസ്.എസും തന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ചില മാധ്യമങ്ങളെ കൂടുപിടിക്കുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കുമ്പോള്‍ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് യാത്രയിലൂടെ ചെയ്യുന്നത്. യാത്രയില്‍ താന്‍ തനിച്ചല്ലെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയില്‍ മടുത്ത ലക്ഷക്കണക്കിനാളുകള്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26