സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ  വിലക്ക്

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ഹൈക്കോടതി വിലക്കി. സെനറ്റില്‍ നിന്നു ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സെനറ്റില്‍ നിന്നു പതിനഞ്ചു പേരെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും 31 ന് പരിഗണിക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ഗവര്‍ണര്‍ അസാധാരണ വിജ്ഞാപനത്തിലൂടെ പുറത്താക്കിയത്.

ഇവരെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വി.സി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍ ഇക്കാര്യം വൈസ് ചാന്‍സലറെയും മറ്റ് സെനറ്റ് അംഗങ്ങളെയും അറിയിച്ചു.

പതിനഞ്ച് സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വി.സി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വി.സിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ പുറത്താക്കല്‍ വിജ്ഞാപനമിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.