പരസ്പരം മിസൈലുകള്‍ തൊടുത്ത് ഉത്തര - ദക്ഷിണ കൊറിയകള്‍; യുദ്ധഭീതി വര്‍ധിക്കുന്നു

പരസ്പരം മിസൈലുകള്‍ തൊടുത്ത് ഉത്തര - ദക്ഷിണ കൊറിയകള്‍; യുദ്ധഭീതി വര്‍ധിക്കുന്നു

സോള്‍: കൊറിയയില്‍ വീണ്ടും യുദ്ധഭീതി. ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി ഉത്തര കൊറിയ തുടരെ തുടരെ 17 മിസൈലുകള്‍ വിക്ഷേപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തിയിലേക്ക് എഴ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും 10 മറ്റു മിസൈലുകളുമാണ് ഉത്തര കൊറിയ അയച്ചത്. മിസൈലുകള്‍ വിക്ഷേപിച്ചതില്‍ ഒന്ന് ശാന്തസമുദത്തില്‍ പതിച്ചെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ തന്ത്രപ്രധാന കേന്ദ്രത്തിന് 57 കിലോമീറ്റര്‍ അകലെയായാണ് മിസൈല്‍ പതിച്ചത്. ഈ വര്‍ഷം മാത്രം 40ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

വടക്കന്‍ തീരത്തേയ്ക്ക് മൂന്ന് മിസൈലുകള്‍ തൊടുത്ത് ദക്ഷിണ കൊറിയ ഉത്തര കൊറിയന്‍ പ്രകോപനത്തിന് മറുപടി നല്‍കുകയും ചെയ്തു. ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം അധിനിവേശമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ പ്രതികരിച്ചു.

ഉത്തരകൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കൊറിയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രദേശവാസികള്‍ ബങ്കറുകളില്‍ അഭയം തേടാന്‍ യൂണ്‍ സുക് നിര്‍ദേശിച്ചു.

ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സൂക് യോള്‍ മിസൈല്‍ ആക്രമണത്തെ അപലപിച്ചു. ഹാലോവന്‍ ദിനത്തില്‍ 156 പേര്‍ മരിച്ചതിന്റെ ദു:ഖത്തില്‍ രാജ്യം കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

1953ലെ കൊറിയന്‍ യുദ്ധത്തിന് പിന്നാലെ ഉപദ്വീപ് വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ മിസൈല്‍ ദക്ഷിണ കൊറിയയ്ക്ക് സമീപം എത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി. മിസൈല്‍ വര്‍ഷിച്ച നടപടി അപൂര്‍വവും അംഗീകരിക്കാനാവാത്തതുമാണ്.

പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കുമെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വിജിലന്റ് സ്റ്റോം എന്ന പേരില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി വ്യോമാഭ്യാസങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിച്ചത്.

ദക്ഷിണ കൊറിയയും അമേരിക്കയും മിസൈലുകള്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേയ്ക്ക് അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ സൈനികാഭ്യാസം ആക്രമണാത്മകവും പ്രകോപനപരവുമായിരുന്നെന്ന് ഉത്തരകൊറിയയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പടുത്തിയിരുന്നു. ഉത്തരകൊറിയ്ക്കെതിരേ അമേരിക്കയും ദക്ഷിണ കൊറിയയും സായുധ സേനകളെ ഉപയോഗിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു. അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന സൂചനയും ഉത്തര കൊറിയ നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.