രണ്ടും കല്‍പിച്ച് ഗവര്‍ണര്‍: ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും; മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയെന്ന് ഗവര്‍ണര്‍

രണ്ടും കല്‍പിച്ച് ഗവര്‍ണര്‍: ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും; മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

മുഖ്യമന്ത്രി സംസാരിക്കുന്നത് താവ്രവാദിയുടെ ഭാഷയിലാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ത്തന്നെ തിരിച്ചു പറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയില്‍ മറുപടി നല്‍കിയാലേ ഇത്തരക്കാര്‍ക്ക് മനസിലാകൂ. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മാത്രമല്ല ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. താന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍പ് യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലെ ഡയറി പരിശോധിച്ചാല്‍ അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കൈരളി, മീഡിയ വണ്‍ ചാനലുകളെ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനു മുന്നോടിയായി പുറത്താക്കിയതിനെയും ഗവര്‍ണര്‍ ന്യായീകരിച്ചു. ചാനലുകളുടെ തലപ്പത്തുള്ളവര്‍ വിശദീകരണം നല്‍കിയെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.