ഓസ്ട്രേലിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലിബറല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലയാളി

ഓസ്ട്രേലിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലിബറല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലയാളി

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാന പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്‌ മലയാളിയും. കോട്ടയം സ്വദേശിയായ ജോര്‍ജ് പാലക്കലോടിയാണ് (അരുണ്‍ ജോര്‍ജ് മാത്യു പാലക്കലോടി) മെല്‍ബണ്‍ സിറ്റിയില്‍നിന്ന് ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാന്‍ അരുണിനെ സഹായിച്ചത്.

2006-ല്‍ ഉപരിപഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ ജോര്‍ജ് പാലക്കലോടി, ഐ.ടി.യില്‍ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് പാലക്കലോടി ഓസ്ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റായ ജോര്‍ജ് പാലക്കലോടിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലുള്ള പ്രവര്‍ത്തങ്ങളും സംഭാവനകളും അദ്ദേഹത്തിന്റെ ലിബറല്‍ ആശയങ്ങളും മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതെന്ന് ലിബറല്‍ പാര്‍ട്ടി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.


തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോര്‍ജ് പാലക്കലോടി

കുറവിലങ്ങാട് പാലക്കലോടിയില്‍ പരേതനായ പി.വി മാത്യുവിന്റെയും റിട്ട. ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. മാധ്യമപ്രവര്‍ത്തകയും സംഘടനാ പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തന്‍പുരക്കല്‍ കുടുംബഗമാണ്. മാത്യു (5), ആന്‍ഡ്രൂ (1) എന്നിവരാണ് മക്കള്‍.

സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തോഷമുണ്ടെന്നും ലിബറല്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മെല്‍ബണില്‍നിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോര്‍ജ് പാലക്കലോടി പ്രതികരിച്ചു. മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. തന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവര്‍ക്കും മുന്‍നിരയിലേക്ക് വന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രചോദനമാവുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. വിക്ടോറിയ സംസ്ഥാന തെരഞ്ഞെടുപ്പ് നവംബര്‍ അവസാനത്തോടെ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.