കത്ത് വിവാദം: മേയര്‍ക്കും സെക്രട്ടറിക്കും ഓംബുഡ്‌സ്മാന്റെ നോട്ടീസ്

കത്ത് വിവാദം: മേയര്‍ക്കും സെക്രട്ടറിക്കും ഓംബുഡ്‌സ്മാന്റെ നോട്ടീസ്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു. 20 നകം രേഖാമൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാവുകയും വേണം. മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോടാണ് നോട്ടീസ് നല്‍കിയത്.

നിയമനക്കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 19ന് പ്രത്യേക കൗണ്‍സില്‍ ചേരാന്‍ ഭരണസമിതി തീരുമാനിച്ചു. 22ന് കൗണ്‍സില്‍ വിളിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരുപടി മുമ്പേ എറിയുകയായിരുന്നു സിപിഎം ജില്ല നേതൃത്വം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകിട്ട് നാലിന് പ്രത്യേക കൗണ്‍സില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ചത്.

കത്തിന്മേല്‍ ബിജെപിയും യുഡിഎഫും ശക്തമായ പ്രതിഷേധമുയര്‍ത്തുമെങ്കിലും ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസ്യതയര്‍പ്പിച്ച് പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ തന്ത്രം.

അതേസമയം കത്തു വിവാദത്തില്‍ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി വെള്ളിയാഴ്ച തിരികെയെത്തിയ ശേഷമാകും റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുക.

കേസിന്റെ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയും വിവരം തേടിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്. വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ഏറെ താമസിയാതെ സമര്‍പ്പിക്കും. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാലെ വിജിലന്‍സിന് കേസ് അന്വേഷിക്കാനാവു. കത്ത് താനോ തന്റെ ഓഫീസിലോ തയാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥ കത്ത് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കോര്‍പറേഷനിലെ ആരോഗ്യവിഭാഗത്തിലേക്ക് താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിപ്പട്ടിക ചോദിച്ച് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ അയച്ച കത്താണ് പുറത്തുവന്നത്. ഇത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും കത്തയച്ചിട്ടില്ലെന്ന് ആര്യയും നിലപാടെടുത്തു. എന്നാല്‍ കോര്‍പറേഷന്‍ ഭരണ സമിതിയിലെ വിഭാഗീയതയാണ് ഇത്തരമൊരു കത്ത് പുറത്തുവരാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.