അഹമ്മദാബാദ്: രണ്ടാം ഘട്ട വോട്ടിങ് പുരോഗമിക്കുന്ന ഗുജറാത്തില്‍ പ്രചാരണത്തിന്റെ ആവേശം ബൂത്തുകളില്‍ കാണാനില്ല. വൈകിട്ട് മൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 50 ശതമാനം പോളിങ്ങാണ് പൂര്‍ത്തിയായിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്ന് വരെ 30 ശതമാനത്തിനടുത്താണ് പോളിങ് ശതമാനം.
മധ്യ ഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമായി രണ്ടരക്കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ദില്ലി ലഫ് . ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അങ്ങനെ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പില്‍ പങ്കാളികളാകുന്ന ജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡി അഭിനന്ദിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപി നേതാക്കളായ അല്‍പേഷ് ഠാക്കൂര്‍, ഹാര്‍ദ്ദിക് പട്ടേല്‍, കോണ്‍ഗ്രസിന്റെ ജിഗ്‌നേഷ് മേവാനി അങ്ങനെ പ്രമുഖരുടെ നീണ്ട നിരയാണ് രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുള്ളത്.
അതേസമയം ബനസ്‌കന്തയിലെ ദന്താ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാന്തി കരാഢിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇരുപതോളം പേര്‍ ചേര്‍ന്ന് വാളുകളും മറ്റുമായി ആക്രമിക്കാന്‍ പുറകെ ഓടിയെന്നും വനത്തില്‍ ഒളിച്ചത് കൊണ്ട് രക്ഷപ്പെട്ടെന്നും കരാഡി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ബിജെപി തള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26