പക്ഷികളും മൃഗങ്ങളും വരെ ക്രിസ്തുമസ് ആഘോഷിക്കുന്ന ഫിന്‍ലാന്‍ഡ്

പക്ഷികളും മൃഗങ്ങളും വരെ  ക്രിസ്തുമസ് ആഘോഷിക്കുന്ന ഫിന്‍ലാന്‍ഡ്

ലോകമെങ്ങും മനുഷ്യര്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഫിന്‍ലാന്‍ഡില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വരെ പ്രത്യേക ക്രിസ്തുമസ് ആഘോഷങ്ങളുണ്ട്.

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി കര്‍ഷകര്‍ ഒരു കെട്ട് നെല്ല് മരത്തില്‍ തൂക്കിയിടും. അതുപോലെ മരക്കൊമ്പുകളില്‍ നട്സും മറ്റ് ഭക്ഷണ സാധനങ്ങളും തൂക്കിയിടും. അത് ആവോളം ആസ്വദിക്കാം. അങ്ങനെ ഫിന്‍ലാന്‍ഡിലെ പക്ഷികളും മൃഗങ്ങളും ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേരും.

ക്രിസ്തുമസ് കാലം ഫിന്‍ലാന്‍ഡിലെ ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ക്രിസ്തുമസ് ദിനം. അന്ന് പാരമ്പര്യമനുസരിച്ചുള്ള അരിപ്പായസവും പ്ലം ഫ്രൂട്ട് ജൂസും പ്രാതലിനു കഴിക്കും. അതുകഴിഞ്ഞ് ക്രിസ്തുമസ് ട്രീ അലങ്കരിക്കാന്‍ തുടങ്ങും. ഉച്ചയോടെ മേയറുടെ ക്രിസ്തുമസ് സന്ദേശം ടിവിയിലുണ്ടാകും. ഇതൊക്കെയാണ് ഉച്ചവരെയുള്ള ആഘോഷം.


ഉച്ചകഴിഞ്ഞ് സെമിത്തേരി സന്ദര്‍ശിച്ച് പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ തിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും ക്രിസ്തുമസ് ദിന കര്‍മ്മങ്ങളില്‍ ഒന്നാണ്. അല്‍പ ദൂരം നടന്നു വേണം എല്ലാവരും സെമിത്തേരിയില്‍ പ്രവേശിക്കാന്‍. വാഹനമുള്ളവര്‍ അത് കുറച്ചകലെ പാര്‍ക്കു ചെയ്തിട്ട് സെമിത്തേരിയിലേയ്ക്കു നടക്കണം. ഇത് പരമ്പരാഗതമായി ഫിന്‍ലാന്‍ഡിലെ ആളുകള്‍ ചെയ്തു വരുന്നു. സെമിത്തേരി ദീപാലംകൃതമായിരിക്കും. ഇതും ക്രിസ്തുമസിന്റെ ആഘോഷങ്ങളിലൊന്നാണ്.

പ്രധാന ക്രിസ്തുമസ് ഭക്ഷണം സന്ധ്യയ്ക്കാണ്. പാരമ്പര്യമായി 'ലൂട് ഫിഷില്‍' ആണ് തുടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രധാന ഭക്ഷണം പന്നിയുടെ കുറക് വേവിച്ചതാണ്. കൂടെ പാലിലോ തൈരിലോ പാതി വേവിച്ച ഉരുളക്കിഴങ്ങും കഴിക്കും. ധാരാളം വെജിറ്റബിളും ഉണ്ടാകും. ഏറ്റവും അവസാനം അരി പുഡിംഗും പ്ലം ജാമുമുണ്ടാകും. ഇതിലെ രസകരമായ കാര്യം ഒരു 'ബദാം പരിപ്പ്' പുഡിംഗില്‍ ഒളിപ്പിച്ചിരിക്കും. അത് കിട്ടുന്നയാളാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാഗ്യവാന്‍.

ഫിന്‍ലാന്‍ഡുകാരുടെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് ഫാദര്‍ അഥവാ സാന്താക്ലോസ് ജീവിച്ചിരിക്കുന്നത് ഫിന്‍ലാന്‍ഡിന്റെ തന്നെ വടക്കന്‍ പ്രദേശമായ കോര്‍വതുന്‍തുരി എന്ന് അറിയപ്പെടുന്ന ലാപ് ലാന്‍ഡിലാണ്. ഈ പ്രദേശത്തിനടുത്തു തന്നെ 'ക്രിസ്തുമസ് ലാന്‍ഡ്' എന്നൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്.

സാന്താക്ലോസ് ഫിന്‍ലാന്‍ഡിനടുത്തായതുകൊണ്ട് ഇവിടത്തെ ആളുകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ അദ്ദേഹത്തിന് ഒത്തിരി യാത്ര ചെയ്യേണ്ടതില്ല. നേരിട്ടു സമ്മാനങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ ക്രിസ്തുമസ് ട്രീയുടെ ചുവട്ടില്‍ വച്ചിട്ടുപോകും. റയിന്‍ഡീയറുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്.


വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷമാണ് സാന്താക്ലോസ് എല്ലാ വീടുകളും സന്ദര്‍ശിക്കുന്നത്. ഓരോ വീട്ടിലും ചെന്ന് ഈ വീട്ടില്‍ കുട്ടികളുണ്ടോ എന്ന് അദ്ദേഹം ചോദിക്കും. എല്ലാവരും ആഹ്ലാദാരവത്തോടെ മറുപടി നല്‍കും. അടുത്ത ചോദ്യം ''കഴിഞ്ഞ ഒരു വര്‍ഷം അവര്‍ നന്നായി ജീവിച്ചോ?'' എന്നാണ്. അതു കഴിഞ്ഞ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും. കുട്ടികള്‍ സമ്മാനപ്പൊതി അഴിക്കുന്നതു കാണാന്‍ മുതിര്‍ന്നവരും ചുറ്റും കൂടും. പിന്നീട് ഉറങ്ങാനുള്ള സമയമാകും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.