ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ശാനകയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ലങ്കയെ തിരത്തെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ (113) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സുള്ളപ്പോള്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാന്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. മുഹമ്മദ് സിറാജാണ് ഇരുവരേയും പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയും നിരാശപ്പെടുത്തി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ പതും നിസ്സങ്ക (72) ധനഞ്ജയ ഡിസില്‍വ (47) എന്നിവരുടെ കൂട്ടുകെട്ട് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

തുടര്‍ന്ന് ധനഞ്ജയ, നിസ്സങ്ക, വാനിന്ദു ഹസരങ്ക (16), ദുനിത് വെല്ലാലഗെ (0), ചാമിക കരുണാരത്നെ (14) എന്നിവരുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായി. ഇതോടെ എട്ടിന് 206 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ കശുന്‍ രജിതയെ (19 പന്തില്‍ 9) കൂട്ടുപിടിച്ച് ഷനക നടത്തിയ പോരാട്ടം ലങ്കയുടെ സ്‌കോര്‍ 300 കടത്തി. 99 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഷനക സെഞ്ചുറിയും പൂര്‍ത്തിയാക്കി. 88 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് ഫോറും 12 സിക്സും നേടി.

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യയ്ക്കുവേണ്ടി വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന് പകരം ടീമിലെത്തിയ ഗില്‍ ശരിക്കും അവസരം മുതലെടുത്തു. 60 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 70 റണ്‍സെടുത്തത്. ദസുന്‍ ഷനകയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.

കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. മുഹമ്മദ് ഷമി (4), മുഹമ്മദ് സിറാജ് (7) പുറത്താവാതെ നിന്നു. രജിതയ്ക്ക് പുറമെ മധുഷനക, ചാമിക കരുണാരത്നെ, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.