തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി ക്വാണ്ടസ് വിമാന സര്‍വീസ്; ഇന്‍ഡിഗോയുമായി കോഡ് ഷെയര്‍ ധാരണ

തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി ക്വാണ്ടസ് വിമാന സര്‍വീസ്; ഇന്‍ഡിഗോയുമായി കോഡ് ഷെയര്‍ ധാരണ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിമാക്കമ്പനിയായ ക്വാണ്ടസ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോയുമായി കോഡ് ഷെയര്‍ കരാറില്‍ ഒപ്പുവച്ചു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് പുതുതായി പുതിയ വിമാന സര്‍വീസുകള്‍ നടത്തുന്നത്.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ കൂടിയതിനു പിന്നാലെയാണ് ഏറെപ്പേര്‍ക്ക് ഉപകാരപ്പെടുന്ന ഈ പ്രഖ്യാപനമുണ്ടായത്.

പുതിയ ധാരണപ്രകാരം ഒറ്റ ടിക്കറ്റില്‍ ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും. സിഡ്‌നിയില്‍ നിന്ന് ബംഗളുരുവിലേക്കും, മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്കുമാണ് ക്വാണ്ടസ് വിമാന സര്‍വീസുള്ളത്. അവിടെ നിന്ന് മറ്റു നഗരങ്ങളിലേക്ക് ഇന്‍ഡിഗോയുടെ കണക്ഷന്‍ സര്‍വീസുമാണ് ഉണ്ടാകുക. ബംഗളുരുവില്‍ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍.

സിഡ്‌നിയില്‍ നിന്ന് 18 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തേക്കും 15.30 മണിക്കൂര്‍ കൊണ്ട് തിരിച്ചും എത്താന്‍ കഴിയുന്ന തരത്തിലാണ് കോഡ്‌ഷെയര്‍ സംവിധാനം.

തിരുവനന്തപുരം കൂടാതെ ഗോഹട്ടി, ഇന്‍ഡോര്‍, ചണ്ടിഗഡ്, മംഗലാപുരം, ജയ്പ്പൂര്‍, നാഗ്പൂര്‍
വിശാഖപട്ടണം, എന്നിവിടങ്ങളിലേക്കാണ് കോഡ് ഷെയര്‍ പ്രകാരമുള്ള പുതിയ സര്‍വീസുകള്‍ നടത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ക്വാണ്ടസ് ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് തുടങ്ങിയത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്കും സിഡ്‌നിയില്‍ നിന്ന് ബംഗളുരുവിലേക്കും ആഴ്ചയില്‍ നാലു തവണയാണ് റിട്ടേണ്‍ സര്‍വീസ് നടത്തുന്നത്. ഇതോടൊപ്പം കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോയുമായി ചേര്‍ന്ന് സര്‍വീസ് തുടങ്ങിയിരുന്നു.

ക്വാണ്ടസ് വിമാനത്തിലേതിനു തുല്യമായ ബാഗേജ് അലവന്‍സും ഭക്ഷണവും കണക്ഷന്‍ ഫ്‌ളൈറ്റിലും ലഭിക്കും എന്നതാണ് കോഡ് ഷെയര്‍ സേവനത്തിന്റെ ഏറ്റവും വലിയ പ്രയോജനം.

ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും, അതിനാലാണ് പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിക്കുന്നതെന്നും ക്വാണ്ടസിന്റെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ മാര്‍ക്കസ് സ്വെന്‍സന്‍ പറഞ്ഞു

2030 ആകുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വര്‍ഷം പത്തു ലക്ഷം സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്നാണ് ടൂറിസം ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ഇതോടെ, ഓസ്‌ട്രേലിയയിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ രാജ്യമാകും ഇന്ത്യ. ഇതുകൂടി മുന്നില്‍ക്കണ്ടാണ് ക്വാണ്ടസ് സര്‍വീസുകള്‍ വിപുലമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.