വൈദ്യുതി വിച്ഛേദിച്ചു, പിന്നാലെ കല്ലേറ്; ജെഎന്‍യുവില്‍ മൊബൈലില്‍ ഡോക്യുമെന്ററി കണ്ട് വിദ്യാര്‍ഥികള്‍

വൈദ്യുതി വിച്ഛേദിച്ചു, പിന്നാലെ കല്ലേറ്; ജെഎന്‍യുവില്‍ മൊബൈലില്‍ ഡോക്യുമെന്ററി കണ്ട് വിദ്യാര്‍ഥികള്‍

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും കണ്ട് ഡല്‍ഹി ജെ.എൻ.യുവിലെ വിദ്യാര്‍ഥികൾ. വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും അധികൃതർ വിച്ഛേദിച്ചതിനാലാണ് പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈലിലും ആക്കിയത്. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറുണ്ടായത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. എ.ബി.വി.പി. പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കല്ലെറിഞ്ഞവരെ തിരിച്ചറിയാനായിട്ടില്ല. 

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിദ്യാര്‍ഥി സംഘടനകള്‍ പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് സര്‍വകലാശാലാ അധികൃതര്‍ അനുമതി നിഷേധിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെ കാമ്പസില്‍ ഒരിടത്ത് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പുകളിലുമായി കാണുകയായിരുന്നു. അതിനിടെയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു. മെയിന്‍ ഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതബന്ധം പുനസ്ഥാപിക്കാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാത്രി 12 മണിയോടെ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.