കോൺഗ്രസിന് അനുവദിച്ചതിലും കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം; ത്രിപുരയിൽ സിപിഎമ്മുമായുള്ള ബന്ധത്തിൽ തുടക്കത്തിലേ കല്ലുകടി

കോൺഗ്രസിന് അനുവദിച്ചതിലും കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം; ത്രിപുരയിൽ സിപിഎമ്മുമായുള്ള ബന്ധത്തിൽ തുടക്കത്തിലേ കല്ലുകടി

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി. മുന്നണി ധാരണയില്‍ തീരുമാനിച്ചതിലും അധികം സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് 13 സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണയായിരുന്നത്. ഇപ്പോള്‍ 17 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

പാര്‍ട്ടിക്ക് പതിമൂന്നു സീറ്റ് മാത്രം നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. 43 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മത്സരിക്കും.

ആദ്യം 27 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 23ലേക്ക് ഒതുക്കി. എന്നാല്‍ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെ 13 സീറ്റാണ് അനുവദിച്ചത്. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എംഎല്‍എ സുദിപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ നിന്ന് മത്സരിക്കും. പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ കൈലാസഹാര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍ എന്നിവരുള്‍പ്പെടെ 40 സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.