മുംബൈ: ഓഹരികള്‍ക്കൊപ്പം അദാനിയുടെ കടപ്പത്രങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞതോടെ അദാനി ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയില്‍. വായ്പയ്ക്ക് ഈടായി അദാനിയില്‍ നിന്ന് ഓഹരികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കുകളും പിന്‍വലിഞ്ഞു തുടങ്ങി.
അദാനി ഗ്രൂപ്പിന് കീഴില്‍ വരുന്ന വിവിധ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ ഗ്രൂപ്പിന് അന്താരാഷ്ട്ര വിപണിയില്‍ അദാനിയുടെ കടപ്പത്രങ്ങളും തകര്‍ച്ച നേരിടുന്നത് കൂടുതല്‍ ഇരുട്ടടിയായി.
അദാനി ഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പ നല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സ്യൂസിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് കടപ്പത്രങ്ങള്‍ക്ക് വിലിയ തകര്‍ച്ചയുണ്ടായത്.
അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ കടപ്പത്രങ്ങള്‍ക്കാണ് വന്‍ വിലയിടിവുണ്ടായവ. ഓഹരി ഈടായി വാങ്ങി അദാനിക്ക് ഇനി വായ്പയില്ലെന്ന് സിറ്റി ഗ്രൂപ്പ് വ്യക്തമാക്കി. ഓഹരി മൂല്യം ഇടിഞ്ഞതിനാല്‍ കൂടുതല്‍ ഓഹരി ഈടായി ചോദിക്കുകയാണ് ബാര്‍ ക്ലെയ്‌സ് ബാങ്ക്.
അതിനിടെ അദാനിക്ക് നല്‍കിയ വായ്പാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നു.
തുടര്‍ ഓഹരി വില്‍പന റദ്ദാക്കി നിക്ഷേപക താല്‍പര്യങ്ങള്‍ക്കൊപ്പമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി പറയുമ്പോഴും അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇന്നും 26 ശതമാനത്തിലേറെ താഴ്ന്നു. ഓഹരി വിപണിയില്‍ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തില്‍ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി രൂപ കടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v