അദാനി വിഷയം; പാര്‍ലമെന്റില്‍ പ്രതിപക്ഷ അനൈക്യം: മമതക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

അദാനി വിഷയം; പാര്‍ലമെന്റില്‍ പ്രതിപക്ഷ അനൈക്യം: മമതക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ അനൈക്യം. പാര്‍ലമെന്റില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതും പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ മറികടന്ന് ആം ആദ്മി പാര്‍ട്ടി നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിഷേധം ഉയര്‍ത്തിയതും ശ്രദ്ധേയമായി.

മമതയും അദാനിയും മോഡിയും തമ്മില്‍ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നും ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസും ടിഎംസിയും രണ്ട് തട്ടിലായിരുന്നു. ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പട്ടപ്പോള്‍, സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.

ഇതോടെ പ്രതിപക്ഷ നിരയിലെ അനൈക്യം വെളിവാക്കുന്നതായി ഇന്നത്തെ സഭാ സമ്മേളനം. രാവിലെ യോഗം ചേര്‍ന്നപ്പോള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു.

ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയില്‍ ചെയറിനടുത്തെത്തി ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് മുദ്രാവാക്യം മുഴക്കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സഭാ അധ്യക്ഷന്മാര്‍ നിലപാടെടുത്തു.

ബഹളത്തില്‍ മുങ്ങിയ ഇരു സഭകളും പന്ത്രണ്ട് വരെ നിര്‍ത്തിവച്ചു. വിമര്‍ശനവുമായി എഴുന്നേറ്റ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ ധന്‍കറിനെയും പ്രതിപക്ഷം നേരിട്ടു.

നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തിലും ഭിന്നിപ്പുണ്ടായി. കോണ്‍ഗ്രസ് അടക്കം ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന നിലപാടെടുത്തപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ബി ആര്‍ എസും പ്രതിഷേധം തുടരണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. പിന്നാലെയാണ് മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസും ടിഎംസിയും രണ്ട് തട്ടിലായിരുന്നു. ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പട്ടപ്പോള്‍, സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.