യെളെണ്ടെ ലബാക്കി..., ഇത് വെറുമൊരു പേരല്ല. ഹൃദയത്തില്‍ നിറയെ സ്‌നേഹം നിറച്ച ഒരു അമ്മമനസ്സാണ്. ഒരു സ്‌ഫോടനത്തില്‍ പ്രിയപ്പെട്ട കലിപ്പാവകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പുതിയ മനോഹരങ്ങളായ കളിപ്പാവകള്‍ നിര്‍മിച്ചു നല്‍കിയാണ് ലബാകി എന്ന മുത്തശ്ശി പലര്‍ക്കും പ്രചോദനവും മാതൃകയുമാകുന്നത്. ഈ മുത്തശ്ശിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലടക്കം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ലോകം ഞെട്ടലോടെ കേട്ടതാണ് 2020 ഓഗസ്റ്റ് നാലിന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം. അനേകര്‍ക്ക് സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായി. കുട്ടികളടക്കം സ്‌ഫോടനത്തില്‍ പരിക്കേറ്റവരും നിരവധി. എന്നാല്‍ ചില കുട്ടികള്‍ക്കാകട്ടെ സ്‌ഫോടനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കളിപ്പാവകളേയും നഷ്ടമായി. കുഞ്ഞു മനസ്സുകളെ സംബന്ധിച്ച് പ്രിയപ്പെട്ട കളിപ്പാവകളുടെ നഷ്ടം പോലും ചെറുതല്ല.
ഈ വിഷമാവസ്ഥ തിരിച്ചറിഞ്ഞ യോളണ്ടെ ലബാകി മുത്തശ്ശി സ്‌ഫോടനത്തില്‍ പാവകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പുതിയ പാവകളെ ഉണ്ടാക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുയ 100 പാവകളോളം ഇതിനോടകം തന്നെ ലബാകി മുത്തശ്ശി ഉണ്ടാക്കി. ഓരോ പാവകള്‍ക്കും നല്‍കിയിരിക്കുന്നത് അത് ലഭിക്കേണ്ട പെണ്‍കുട്ടിയുടെ പേരുതന്നെയാണ് എന്നതും ഈ മുത്തശ്ശിയുടെ സ്‌നേഹത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു.
മികച്ച ഒരു കലാകാരി കൂടിയാണ് യോളണ്ടെ ലബാകി മുത്തശ്ശി. ഓഗസ്റ്റ് അഞ്ചാം തീയതി മുതല്‍ ഈ മുത്തശ്ശി പാവകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. അതും എല്ലാം മനോഹരമായ പാവകള്‍. പെണ്‍കുട്ടികളുടെ മുഖത്ത് നിറ പുഞ്ചിരി വിരിയിക്കാനാണ് ഈ മുത്തശ്ശിയുടെ പരിശ്രമം. ഇതിനോടകംതന്നെ ലബാകി മുത്തശ്ശി ലോകശ്രദ്ധ നേടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26